ചേര്‍ത്തല: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍നിന്ന് വിലയേറിയ മൊബൈല്‍ ഫോണ്‍ വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശിനി പോലീസിന്റെ പിടിയിലായി. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി(41)യാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.
ഒഎല്‍എക്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവരെ പിടികൂടിയത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവില്‍നിന്ന് 47000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ കബിളിപ്പിച്ചതായാണ് കേസ്.
മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ള ഇവര്‍ക്കെതിരേ 2025 ൽ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സത്താര്‍, സീനിയര്‍ സിപിഒ സതീഷ്, ജോര്‍ജ് ജോസഫ്, സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
