ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു: ചികിത്സാപിഴവെന്ന് ബന്ധുക്കള്‍; മരണകാരണം ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നെന്ന് ആശുപത്രി അധികൃതര്‍

operationകോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതി മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അമ്പലത്തുകുളങ്ങര വടക്കാട്ട് വിനോദ് കുമാറിന്റെ ഭാര്യ ഷീന (42) മരിച്ചത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ 23–നാണ് ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

24ന് ശസ്ത്രക്രിയ ചെയ്ത ശേഷം ഞായറാഴ്ച രാവിലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ ഷീനയ്ക്ക് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന് ശേഷം മയക്കത്തിലായ ഷീനയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. പിന്നീട് ഷീന മരിച്ചുവെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. അതേസമയം ചികിത്സ പിഴവാണ് മരണകാരണമെന്ന് ഷീനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞയാള്‍ക്ക് വേണ്ട ശ്രദ്ധ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വേദന അനുഭവപ്പെട്ട ഷീനയ്ക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നല്‍കാതെ വേദന സംഹാരി മാത്രമാണ് നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Related posts