ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സാൽമീറിൽനിന്നാണ് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.
നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സിഐഡി-ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പുരിലേക്കു കൊണ്ടുപോയി.
ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.
