പാലാ: നഗരസഭയിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സ്വതന്ത്ര മുന്നണി രംഗത്തുവന്നതോടെ പാര്‍ട്ടി നിലപാടിനൊപ്പം നില്ക്കാന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് നേതാക്കളുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വതന്ത്രമുന്നണി അംഗീകരിച്ചതായാണ് സൂചന.
കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ സ്ഥാപിച്ച ഓട്ടോ സ്റ്റാന്‍ഡിന് നിയമവിധേയമായി അംഗീകാരം നല്‍കുക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ നല്കിയ മോഷണ പരാതി പിന്‍വലിക്കുക, മായാ രാഹുല്‍ രാജിവയ്ക്കുമ്പോള്‍ വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുക, ഭരണ മേല്‍നോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുക എന്നീ നാല് നിര്‍ദേശങ്ങളാണ് കൗണ്‍സിലര്‍മാരുടെ കൂടി അഭിപ്രായം കേട്ടശേഷം പാര്‍ട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നില്‍വച്ചത്.
യുഡിഎഫില്‍ ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ്, കെഡിപി എന്നിവര്‍ക്ക് മുന്നിലും കോണ്‍ഗ്രസ് ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ഉപാധിരഹിതമായി അംഗീകരിക്കാന്‍ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയാറാകുകയും ചെയ്തു.
കോണ്‍ഗ്രസിലെ ബിജു മാത്യൂസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ എല്ലാ വിഷയങ്ങള്‍ക്കും ഇതോടെ പരിഹാരം കണ്ടെത്തിയതായാണ് ചര്‍ച്ചള്‍ക്ക് നേതൃത്വം നല്കുന്ന ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടില്‍ എന്നിവര്‍ വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ
പാലാ: നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്-എം നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കാനും ലക്ഷ്യമിട്ടുള്ളതുമാണെന്നും ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു.
