കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ്. കെ.മാണിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് താന്‍ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളിലും മാണി സി. കാപ്പന് സജീവമായിരുന്നു.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയും പാലായില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ്-എം 13 സീറ്റില്‍ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ. മാണി നൽകുന്ന സൂചന. മത്സരിക്കുമെന്നുള്ള സൂചനയില്‍ ജോസ് കെ. മാണി മണ്ഡലത്തില്‍ സജീവമാണ്.
കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളില്‍ നടന്ന തിരുനാളിലും ഉത്സവത്തിലും മറ്റും സജീവമായിരുന്നു. കൂടാതെ പാലായിലെ കേരള കോണ്‍ഗ്രസ് -എം, സിപിഎം, സിപിഐ നേതൃത്വവുമായും ജോസ് കെ. മാണി ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പാലായില്‍ ഒരു വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ജോസ് കെ. മാണിയുടെ വീട്ടിലെത്തുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പാലായില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദ സന്ദര്‍ശനത്തില്‍ മുഖ്യമായും ചര്‍ച്ച. കഴിഞ്ഞ തവണ പാലായില്‍ പരാജയപ്പെട്ടതിനാല്‍ ഇത്തവണ കടുത്തുരുത്തിയിലേക്ക് ജോസ് കെ. മാണി മാറുമെന്ന് വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പാലായില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനത്തില്‍ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസും എത്തിയതായാണ് സൂചന.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പാലായില്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത അനുയായിയുമായ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ഷോണിനു ബിജെപി നേതൃത്വം നല്കി.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാനാണ് ഷോണിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോള്‍ ഡിവിഷന് ഉള്‍പ്പെട്ടിരുന്ന മേലുകാവ്, തലനാട്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണ്. ഇത് ഷോണിനു അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഷോണ്‍ ജോര്‍ജ് ഇതിനോടകം പാലാ മണ്ഡലത്തില്‍ സജീവമാണ്. മാണി സി. കാപ്പനും ജോസ് കെ.മാണിയും ഷോണ്‍ ജോര്‍ജും മത്സരരംഗത്ത് എത്തിയാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി പാലാ മാറും. ഒപ്പം ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ ധ്രുവീകരണവും സമുദായ വോട്ടുകളും ഒക്കെ എങ്ങനെ പ്രതിഫലിക്കുമെന്നു പോലും പറയാന്‍ വയ്യാത്ത രീതിയിലായിരിക്കും മത്സരം.
ജിബിന്‍ കുര്യന്
