കുണ്ടംകുഴി: പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ പാലപ്പൂവൻ എന്നറിയപ്പെടുന്ന ഭീമൻ ആമകൾ ഈ വർഷവും കരയിലെത്തി മുട്ടയിട്ടുതുടങ്ങി. കുണ്ടംകുഴി ചൊട്ടയിലെ പാലക്കാൽ മോഹൻ കുമാറിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം ആമ വന്ന് മുട്ടയിട്ടത്.
തിങ്കളാഴ്ച പകൽസമയത്തു തന്നെ ഭീമൻ ആമ കരകയറി വരുന്നതും പുഴയോരത്തെ മണലിൽ കുഴിയുണ്ടാക്കി മുട്ടയിടുന്നതും മോഹൻകുമാറും മരുമകൾ ചിത്രയും പ്രദേശവാസിയായ ചന്ദ്രൻ ചെമ്പക്കാടും നേരിട്ടു കണ്ടിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് പാലപ്പൂവൻ ആമകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിനി ആയുഷി ജയിനും സ്ഥലത്തെത്തി.
ആമ മുട്ടകൾ നിക്ഷേപിച്ച സ്ഥലം ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ പിന്നീട് ഇവ മോഹൻകുമാറിന്റെ വീട്ടുമുറ്റത്ത് പ്രത്യേകം ഒരുക്കിയ ഇടത്തേക്ക് മാറ്റി. ആകെ 37 മുട്ടകളാണ് ലഭിച്ചത്. നാട്ടുകാർ പാലപ്പൂവൻ എന്നു വിളിക്കുന്ന ഭീമൻ ആമകൾ ദേശീയതലത്തിൽ തന്നെ അപൂർവമായ ജൈവവൈവിധ്യങ്ങളിലൊന്നാണെന്ന കാര്യം ഏതാനും വർഷങ്ങൾക്കു മുമ്പാണ് തിരിച്ചറിഞ്ഞത്.
ഇതോടെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇവയുടെ സംരക്ഷണത്തിനായുള്ള നടപടികൾ തുടങ്ങിയത്. പുഴയിൽ പുതിയ അണക്കെട്ടും പാലങ്ങളും വന്നതോടെ കാലങ്ങളായി ഇവ മുട്ടയിട്ടിരുന്ന മണൽപ്പരപ്പുകൾ വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ പുഴക്കരയിൽ കൃത്രിമ ഹാച്ചറികൾ തയാറാക്കിയാണ് ഇവയുടെ മുട്ടകൾ ശേഖരിച്ച് വിരിയിക്കുന്നത്.
