എൽത്തുരുത്ത്: ഇടയ്ക്കുവച്ച് മുറിഞ്ഞ സംഗീതം പോലെ എൽത്തുരുത്തിന്റെ പ്രിയ ഗായകൻ മൊഹീയുടെ വിടവാങ്ങൽ നാടിന്റെ നൊന്പരമായി.
വിവാഹ വാർഷിക ദിനത്തിൽ തന്നെ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ അധ്യാപകൻ മൊഹീന്ദർ(36) വിടവാങ്ങിയത് അധ്യാപകരിലും വിദ്യാർഥികളിലുമൊക്കെ വേദനയായി പടരുകയാണ്.
കോവിഡ് ബാധിതനായി ന്യൂമോണിയ പിടിപെട്ടു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെങ്കിലും ജീവൻ നിലനിർത്താനായില്ല.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ യുപി വിഭാഗത്തിൽ ഐടി യും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന മൊഹീന്ദർ മോഹൻ, ദേവമാതാ പബ്ലിക് സ്കൂളിൽ സിസിഇ അധ്യാപകനായും തലോർ ദീപ്തി സ്കൂളിൽ സംഗീത അധ്യാപകനായും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.
സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ വിദ്യാർഥിയായിരിക്കെത്തന്നെ മികച്ച ഗായകനും സമർഥനായ വിദ്യാർഥിയും എന്ന പേർ നേടിയിരുന്നു.
പ്രശസ്ത സംഗീതസംവിധായകൻ മോഹൻ സിതാരയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച മൊഹീന്ദർ ഗാനമേളകളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്ന സംഗീത മത്സരങ്ങളിലും സജീവസാന്നിധ്യമായിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന അച്ഛൻ മോഹനന്റ വരുമാനത്തിലാണു ലോക്ക് ഡൗണ് മുതൽ അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
രണ്ടാഴ്ച മുന്പാണ് അച്ഛൻ മോഹനനു കോവിഡ് പിടിപെടുന്നത്. തുടർന്ന് അമ്മ ഇന്ദിരയ്ക്കും ഭാര്യ സുചിത്രയ്ക്കും മകൻ നാലു വയസുകാരൻ ശ്രാവണിനും രോഗം സ്ഥിരീകരിച്ചു.
നാട്ടികയിലെ കോവിഡ് സെന്ററിൽ ആയിരുന്ന അച്ഛൻ രോഗം ഭേദമായി തിരിച്ചെത്തി തൊട്ടടുത്ത ദിവസം ശ്വാസതടസം വന്ന മൊഹീന്ദറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് രോഗം മൂർഛിച്ചു മരണമടയുകയായിരുന്നു. ഏഴാം വിവാഹ വാർഷികത്തിനു വിധി തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ അവശേഷിക്കുന്ന ഇത്തിരി വെട്ടമാണ്.
കഴിഞ്ഞ അധ്യയന വർഷം മുതൽ സ്ഥിരമായ ജോലി പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണു മൊഹിയുടെ യാത്ര പറച്ചിൽ.
കഴിഞ്ഞ 12 വർഷമായി വിദ്യാലയത്തിലെയും മറ്റ് അയൽ വിദ്യാലയങ്ങളിലെയും വിദ്യാർഥികളെ കലാമേളകൾക്ക് ഒരുക്കുന്നതും കൂടെ നിന്നു പ്രോത്സാഹിപ്പിച്ചു പങ്കെടുപ്പിക്കുന്നതും മൊഹീന്ദർ മാസ്റ്ററായിരുന്നു.