ചൈനയില്‍ നിന്നുള്ള പാഴ്‌സലുകള്‍ വരെ വരുന്നത് വൃത്തികെട്ട ചാക്കുകളില്‍ ! തപാല്‍ ഉരുപ്പടികളുമായി ഐസോലേഷനില്‍ ഉള്ളവരുടെ വീട്ടിലും പോകണം; തപാല്‍ ജീവനക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണി

കോവിഡ്19 വൈറസ് ഏതുനിമിഷം വേണമെങ്കിലും ബാധിക്കാമെന്ന ഭീഷണിയിലാണ് തപാല്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഒട്ടുമിക്ക മേഖലകളിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമ്പോള്‍ യാതൊരു സുരക്ഷയും ലഭ്യമല്ലാതെ ജോലി ചെയ്യുകയാണ് ഇവര്‍.

ചൈനയില്‍ നിന്നടക്കമുള്ള തപാലുകള്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇവര്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.

കേന്ദ്രജീവനക്കാരില്‍ ഒരു വിഭാഗത്തിന് അവധി നല്‍കി വീടുകളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടെങ്കിലും തപാല്‍ മേഖലയിലെ ഒട്ടു മിക്ക ജീവനക്കാര്‍ക്കും അതിനു അനുമതിയില്ല.

പ്രത്യേകിച്ച് ഫീല്‍ഡ് ജോലികള്‍ ഉള്ളവര്‍ക്ക്. കോവിഡ് ബാധയെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്ക് അവധി നല്‍കി സുരക്ഷയൊരുക്കി.

കേന്ദ്ര ജീവനക്കാരായ തങ്ങളുടെ സുരക്ഷ ആരും പരിഗണിക്കുന്നപോലുമില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

കോവിഡ് മാരകമായ രാജ്യങ്ങളില്‍ നിന്നടക്കമുള്ള മെയിലുകള്‍ പരിശോധിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്.അതിനിടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളും ധാരാളമായി എത്തുന്നുണ്ട്.

ചൈനയില്‍നിന്നുള്ള പാഴ്സലുകള്‍ പരിശോധിക്കാനുള്ള സൗകര്യമൊന്നുമില്ല. ഒട്ടുംശുചിയല്ലാത്ത ചാക്കുകളിലാണു തപാല്‍ ഉരുപ്പടികള്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തുന്നത്.

വിമാനങ്ങളില്‍വരുന്ന തപാല്‍ ഉരുപ്പടികള്‍ പിന്നീട് ട്രെയിനിലും ഏറ്റവും ഒടുവില്‍ ബസുകളിലും കയറ്റിയാണു വിവിധ പോസ്റ്റ്ഓഫീസുകളില്‍ എത്തിക്കുന്നത്.

ഉരുപ്പടികള്‍ തരംതിരിക്കുന്ന ജീവനക്കാര്‍ക്ക് അവശ്യത്തിന് സാനിറ്റൈസറുകളും മാസ്‌കും സോപ്പും ലഭ്യമല്ലെന്നു പരാതിയുമുണ്ട്.

ഉരുപ്പടികളുമായി വീടുകള്‍ കയറിയിറങ്ങുന്ന പോസ്റ്റ്മാന്‍മാരും കടുത്ത ഭീഷണിയിലാണ്. വിദേശത്തു നിന്നെത്തിവീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ഒട്ടേറെപ്പേരുണ്ട്.

ഈ വീടുകളില്‍ പോകേണ്ട ദുരവസ്ഥയും നിലനില്‍ക്കുന്നു. ഫോണ്‍, വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ എന്നിവ സ്വീകരിക്കുന്നതിലും യാതൊരു വിധ സുരക്ഷയും തപാല്‍ ഓഫീസുകളിലില്ല.

ബാങ്കുകളില്‍ പണം സ്വീകരിക്കുന്നതിനും മറ്റും കൈയുറകള്‍ ഉപയോഗിക്കുമ്പോഴും തപാല്‍ ഓഫീസുകളില്‍ ഈ സംവിധാനവുമില്ല എന്നതാണ് വാസ്തവം.

Related posts

Leave a Comment