എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്! ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നു; കസബയെ വിമര്‍ശിച്ച് നടി പാര്‍വതി

കേരളാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് വളരെ നല്ല രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മികച്ച് നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയ്ക്കും അവര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങുകള്‍ എന്ന ചിത്രത്തിനും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല എന്ന വിമര്‍ശനവും അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിച്ചാല്‍ മേള നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

എന്നാലിപ്പോഴിതാ പുതിയൊരു വിവാദത്തിന് തുടക്കമിട്ടാതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. മേളയോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ഫോറത്തിനിടെ നടി പാര്‍വതി നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പേരെടുത്തു പറയാതെ കസബ എന്ന ചിത്രത്തെയും അതിലെ ചില ഡയലോഗുകളേയുമാണ് പാര്‍വതി വിമര്‍ശിച്ചത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍വതി പേരു പറഞ്ഞത്. പാര്‍വതിയുടെ വാക്കുകളിങ്ങനെയായിരുന്നു…

‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.

സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്‌സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു.

അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.’

 

Related posts