പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് എന്റെ സിനിമയെ ആക്രമിക്കുന്നത്! എന്നാല്‍ പാര്‍വതിയോ പൃഥിരാജോ സിനിമയുടെ പ്രമോഷനുവേണ്ടി യാതൊരുവിധത്തിലും സഹകരിക്കുന്നില്ല; ഗുരുതര ആരോപണങ്ങളുമായി മൈ സ്റ്റോറി സംവിധായിക

തന്റെ പുതിയ സിനിമയെ രക്ഷപെടുത്തിയെടുക്കാനോ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാനോ സിനിമയിലെ പ്രധാന അഭിനേതാക്കള്‍ പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍ രംഗത്ത്.

മൈ സ്റ്റോറി എന്ന തന്റെ കന്നി സംവിധാന സംരഭത്തിന്റെ പ്രമോഷനുവേണ്ടി പ്രധാന അഭിനേതാക്കള്‍ യാതൊരു വിധത്തിലുള്ള സഹകരണവും നടത്തുന്നില്ലെന്നതാണ് റോഷിനിയുടെ പ്രധാന പരാതി. റോഷ്‌നിയുടെ വാക്കുകള്‍ ഇങ്ങനെ…

18 കോടി രൂപ മുടക്കി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കിയ സിനിമയാണ്. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം തുടങ്ങി. ഞാന്‍ സ്ത്രീയായിട്ടും ഈ പ്രശ്‌നത്തില്‍ സഹായിക്കാന്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ല.

ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാല്‍ അങ്ങനെ പോലും അവര്‍ സഹകരിക്കുന്നില്ല. ഞാന്‍ ഇവര്‍ക്കായി പ്രത്യേക കരാര്‍ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്.

ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം’.

സിനിമയ്ക്ക് ആദ്യഘട്ടത്തില്‍ പ്രതിസന്ധി വന്നപ്പോള്‍ ഡബ്യുസിസിയോട് പരാതിപറഞ്ഞിരുന്നു. എന്നാല്‍ അന്ന് സജിത മഠത്തില്‍ പറഞ്ഞത് ‘ഞങ്ങള്‍ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്’. ‘മൈ സ്റ്റോറി എന്ന പേജില്‍ വൃത്തികെട്ട ഭാഷയിലാണ് പാര്‍വതിയെ മോശം പറയുന്നത്.

ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.’-റോഷ്‌നി പറഞ്ഞു.

പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവര്‍ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്നി പറഞ്ഞു.

Related posts