കണ്ണൂർ: ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ 15ഓളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരേ രണ്ട് കേസുകൾ കൂടി ടൗൺ പോലീസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിലെ പതിനാലുകാരന്റെ പരാതിയിൽ കോഴിക്കോട് ഒളവണ സ്വദേശി ഫസൽ റഹ്മാൻ (30) നെതിരേ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഇതിനിടെയാണ് രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ കൂടി പരാതിയുമായി എത്തിയത്. മൂന്ന് പരാതിയുടെയും അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തു. നിരവധി കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
തെക്കിബസാറിലെ അൽജസീറ ഫുട്ബോൾ ക്ലബ് പരിശീലകനായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് കുട്ടികളെ വശത്താക്കിയത്. ഫുട്ബോൾ പരിശീലനത്തിനിടെ ഇയാളുടെ വാടകവീട്ടിൽ എത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിൽ സൂക്ഷിച്ചുവെക്കും.
ഇത്തരത്തിലുള്ള 200ഓളം ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫസൽ റഹ്മാൻ നേരത്തെ തലശേരിയിലും ഇതേരീതിയിൽ ആൺകുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ധർമടം പോലീസിന്റെ പിടിയിലായ ഇയാളുടെ പേരിൽ അന്ന് പോക്സോ പ്രകാരം കേസെടുത്തിരുന്നു.
ഗൾഫിൽ കുറെകാലം ജോലി ചെയ്ത ഇയാൾ അവിടെയും ഇത്തരം കേസിൽപെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലിചെയ്തുവരുന്നതിനിടയിൽ ഫുട്ബോൾ പരിശീലകനാണെന്ന് പ്രചരിപ്പിച്ചു കുട്ടികളെ വലയിലാക്കിയത്.