തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം പോക്സോ കോടതി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷ് (45) ആണ് കേസിലെ പ്രതി.
2019ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന 14കാരിയെ അമ്മ പൂജയ്ക്കായി ബിനീഷിന്റെ പക്കൽ കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിക്ക് ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിനായി പ്രത്യേക പൂജ ആവശ്യമാണെന്നും ബിനീഷ് അറിയിച്ചു.
ഇതേ തുടർന്ന് കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിലായി പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ അമ്മ അടുത്തുള്ള ഒരു മെന്റൽ എയ്ഡ് ക്യാമ്പിൽ കൊണ്ടുപോയി.
അവിടുത്തെ ഡോക്ടറിനോട് കുട്ടി പീഡനവിവരം അറിയിച്ചു. ഡോക്ടർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ കേസെടുത്തത്. ഈ മാസം 28ന് കേസിൽ കോടതി വിധി പറയും.
