ഞങ്ങളല്ല, അവരാ..! കേരളത്തിലെ പട്ടിണിക്കു കാരണം കേന്ദ്രസര്‍ വേണ്ടത്ര അരി നല്‍കാത്തതുകൊണ്ടാണെന്ന് പിണറായി

pinaraiചവറ: കേരള ജനതയുടെ അന്നം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ്അഭിപ്രായപ്പെട്ടു.ചവറയില്‍ എം.കെ. ഭാസ്‌കരന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമത്തിലെ പാളിച്ചകളും ബിജെപി സര്‍ക്കാര്‍ വേണ്ടത്ര ഭക്ഷ്യ ധാന്യം നല്‍കാത്തതുമാണ് കേരളത്തിലെ റേഷന്‍ പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ബിജെപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ജനങ്ങളോട് കൂറുണ്ടെങ്കില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍ എത്തിക്കാനുള്ള നടപടിയാണ് ഇവര്‍ സ്വീകരിക്കേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒട്ടേറെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. പരാതി കിട്ടിയാല്‍ അന്വേഷിക്കേണ്ടി വരും. അന്വേഷിക്കുന്നവരോട് അത് പാടില്ലായെന്ന് സര്‍ക്കാര്‍ പറയുകയില്ല. അന്വേഷണം സ്വതന്ത്ര്യവും നിഷ്പക്ഷവുമായിരിക്കണം. അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയില്ലാ എന്നും പിണറായി പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷം ഉണ്ടായത് സാധാരണമാണ്. വികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവരുടെ പ്രതികരണം അതിനപ്പുറം കടന്നു. കേരളത്തില്‍ ഇതുവരെ നടക്കാത്ത സംഭവമാണ് ഇത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥരോട് തുറന്ന ചര്‍ച്ച നടത്തി. അബദ്ധം തിരുത്താന്‍ പറഞ്ഞു. അവര്‍ തിരുത്തി. എന്നാല്‍ ഗവണ്‍മെന്റും ഐഎഎസുകാരുമായി കൊമ്പുകോര്‍ക്കുമെന്ന് ചിലര്‍ ദിവാസ്വപ്നം കണ്ടു.

ബിജെപി ആര്‍എസ്എസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമങ്ങള്‍ അഴിച്ച് വിടുകയാണ്. കേന്ദ്രത്തില്‍ ഭരണം നടത്തുന്നത് കൊണ്ട് അക്രമികളെ അറസ്റ്റ് ചെയ്ത് നടപടി എടുക്കാന്‍ പാടില്ല എന്നാണ് അവരുടെ നിലപാട്. വ്യാപകമായ ആക്രമണം നടത്തുകയാണെങ്കില്‍ കേന്ദ്ര ഭരണം കൈയില്‍ ഉണ്ടെന്ന് നോക്കുകയില്ല. കേരളം അത് അംഗീകരിക്കുകയില്ലായെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആക്രമണത്തിലൂടെ ജനങ്ങളെ ഒതുക്കാമെന്ന വിചാരം ആണ് ആര്‍എസ്എസ് ബി ജെപി യ്ക്ക് ഉള്ളത്. നിരവധി പേരുടെ ജീവന്‍ ഇക്കൂട്ടര്‍ എടുത്ത് കഴിഞ്ഞു. ഇത് അവസാനിപ്പിക്കണം. കേരളം ഇത് കണ്ട് പകച്ച് പോകുകയില്ല. കര്‍ശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts