കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കാൻ പിണറായി വിജയൻ ഇന്ന് എത്തും. ഇന്ന് മുതൽ മൂന്നു ദിവസം അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്ത് പരാജയ കാരണങ്ങൾ വിശദമാക്കും.
ഒരിക്കലും കുലുങ്ങാത്ത കോട്ടകളിൽ നേരിട്ട കനത്ത തിരിച്ചടി സിപിഎമ്മിന് സംസ്ഥാനതലത്തിൽ വലിയ ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് തിരുത്തൽ നടപടികളിലേക്ക് കടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പിണറായി വിജയൻ നേരിട്ട് എത്തുന്നത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ആദ്യം എതിർപ്പ് ഉയർന്ന മയ്യിലും പിണറായി പങ്കെടുക്കുന്ന പരിപാടിയുണ്ട്. യുഡിഎഫ് അനുകൂല തരംഗം മാത്രമല്ല പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി കേഡർ തലത്തിൽ വിള്ളലുണ്ടായെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. തളിപ്പറമ്പിനെക്കാൾ സങ്കീർണമാണ് പയ്യന്നൂരിലെ സാഹചര്യമെന്ന വിലയിരുത്തലിലാണ് പാർട്ടി.
