ട്രെയിനില്‍ യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ! മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

ട്രെയിനില്‍ പോലീസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് ടിടിഇയുടെ വെളിപ്പെടുത്തല്‍.

സംഭവത്തെത്തുടര്‍ന്ന് ടിടിഇ പി എം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടിയിരുന്നു.

മദ്യപിച്ച് ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നുമായിരുന്നു ടിടിഇയുടെ വിശദീകരണം.

യാത്രക്കാരന്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡിവൈഎസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു.

ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എഎസ്‌ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

മാവേലി എക്സ്പ്രസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്.

തുടര്‍ന്ന് യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Related posts

Leave a Comment