മദ്യം വാങ്ങിയ ബില്‍ പോലീസിന് തുമ്പായി, വീട്ടിലെ ഊണിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ സ്ത്രീയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കുരുങ്ങിയത് പോലീസ് ബുദ്ധിയില്‍, നീക്കങ്ങള്‍ ഇങ്ങനെ

ആലപ്പുഴ തിരുവാമ്പാടിയ്ക്ക് സമീപം സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവായി മദ്യം വാങ്ങിയ ബില്‍. വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അലമാരയുടെ മുകളില്‍ നിന്നു കണ്ടെത്തിയ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുള്ള മദ്യത്തിന്റെ ബില്ലിന്റെ ഉറവിടത്തിലേക്കുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ സഹായിച്ചത്. ബോട്ട് ജെട്ടിക്ക് സമീപമുള്ള ബിവറേജസ് കോര്‍പ്പറേഷനിലെ ഔട്ട്ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്.

മദ്യവില്‍പന ശാലയില്‍ സിസിടിവി കാമറയില്ലാത്തത് അന്വേഷണത്തെ തടസപ്പെടുത്തി. എന്നാല്‍ ഫിംഗര്‍ പ്രിന്റ് പരിശോധിച്ചതില്‍ നിന്നു അന്ന് വീട്ടിലെത്തിയ പ്രതികള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനും സഹായിച്ചു. മറ്റൊരു നിര്‍ണായക തെളിവായ മരിച്ച സ്ത്രീയുടെ മൊബൈല്‍ സിമ്മില്‍ നിന്നും ശേഖരിച്ച കോണ്‍ടാക്ടുകള്‍ പോലീസ് പരിശോധിച്ചിരുന്നു.

അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീയുടെ ഫോണിലേക്ക് വന്ന ഒരുലക്ഷത്തിലധികം കോളുകളെല്ലാം പോലീസ് അന്വേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ നജ്മല്‍, മുംതാസ്, സീനത്ത് എന്നിവരിലേക്കെത്തിയത്. വീടിനുള്ളില്‍ നിന്നും പ്രതികള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചത് സീനത്താണ്.

പ്രധാന പ്രതി നജ്മലും മുംതാസും ചേര്‍ന്നാണ് കൃത്യം നടത്തിയത്. നജ്മല്‍ അന്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകളെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവന്പാടി മുല്ലാത്ത്വാര്‍ഡ് ചക്കാലയില്‍ മേരി ജാക്വിലിന്‍ (52) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം ഗള്‍ഫിലുള്ള ഏകമകന്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാഞ്ഞതിനെ തുടര്‍ന്നു അടുത്തദിവസം തന്നെ നാട്ടിലെത്തുകയും സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതില്‍ പൊളിച്ചു അകത്തുകയറി പരിശോധിക്കുകയും അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മരിച്ച സ്ത്രീ വീട്ടില്‍ ഒരുവര്‍ഷം മുമ്പു ‘വീട്ടില്‍ ഊണ്’ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അനാശാസ്യം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിക്കുകയും അത്തരത്തില്‍ അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് കൊലപാതകത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലുള്‍പ്പെട്ടവരാണെന്നു മനസിലായത്. ജില്ലയില്‍ സെകസ് വര്‍ക്ക് നടത്തിയിരുന്ന നിരവധി സ്ത്രീകളെ പലതവണ ചോദ്യം ചെയ്തും അവരുടെ ഇടപാടുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Related posts