മനസ് നൂറുവട്ടം സമ്മതമറിയിച്ചെങ്കിലും ശരീരം അനുവദിക്കുന്നില്ല! സേതുലക്ഷ്മി അമ്മയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ സാധിക്കില്ലെന്നും എന്നാല്‍ എല്ലാക്കാര്യങ്ങളിലും ഒപ്പമുണ്ടാവുമെന്നും അറിയിച്ച് പൊന്നമ്മ ബാബു

മനസ് നൂറ് വട്ടം സമ്മതമറിയിച്ച് ആ നന്മ പ്രവര്‍ത്തിക്കുവേണ്ടി കാത്തിരുന്നെങ്കിലും ശരീരം അനുവദിക്കുന്നില്ല, സേതുലക്ഷ്മി അമ്മയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിനെ.

ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊന്നമ്മ ബാബു തന്നെയാണ് അറിയിച്ചത്. വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

‘വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്’. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബു പറഞ്ഞു.

‘ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ലെന്നും ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്ന് കരുതിയാണ് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

‘ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ’. പൊന്നമ്മ ബാബു പറയുന്നു.

ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.

Related posts