പരവൂർ: സേവന വിപുലീകരണവും നവീന പദ്ധതികളും തുണച്ചതോടെ ഇന്ത്യൻ തപാൽ വകുപ്പിന് “ചരിത്രപരമായ’ നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ വകുപ്പിന്റെ വരുമാനം 16 ശതമാനം വർധിച്ച് 15,296 കോടി രൂപ യിലെത്തി. പാഴ്സൽ, മെയിൽ സർവീസുകളിലുണ്ടായ വൻ മുന്നേറ്റമാണ് തപാൽ വകുപ്പിന്റെ കരുത്ത് തെളിയിച്ചത്.
2024-25 വർഷത്തിൽ വരുമാനം 13,218 കോടിയായിരുന്നു. വകുപ്പിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്താൻ ചേർന്ന വാർഷിക ബിസിനസ് മീറ്റിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അധികൃതരാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 17,546 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടതിൽ 88 ശതമാനവും കൈവരിക്കാൻ കഴിഞ്ഞത് വകുപ്പിന്റെ ഘടനാപരമായ മാറ്റങ്ങളുടെ വിജയമാണെന്ന് അധികൃതർ പറഞ്ഞു.
എട്ട് പോസ്റ്റൽ സർക്കിളുകൾ ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. 34 ശതമാനം വളർച്ചയോടെ വരുമാന ലക്ഷ്യത്തിന്റെ 102 ശതമാനം കൈവരിച്ച രാജസ്ഥാൻ സർക്കിളാണ് പ്രകടനത്തിൽ മുന്നിൽ.പൗരകേന്ദ്രീകൃത സേവനങ്ങളിൽ (സിസിഎസ്) 70 ശതമാനം വളർച്ചയാണ് ഉണ്ടായത്.
പാഴ്സൽ വിഭാഗത്തിൽ 69 ശതമാനവും മെയിൽ സേവനങ്ങളിൽ 34 ശതമാനവും വർധന രേഖപ്പെടുത്തി. ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ 30 ശതമാനവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് വിഭാഗം 13 ശതമാനവും വളർച്ച കൈവരിച്ചു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവന പരിഷ്കരണവും വിതരണത്തിലെ കൃത്യതയുമാണ് വരുമാനം ഇരട്ട അക്കത്തിൽ എത്തിക്കാൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
