തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്.
അവിടെനിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണു സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു.
സംഭവത്തിൽ കേന്ദ്രസംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കുമെന്നും ദേവസ്വങ്ങളും അതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക കാര്യങ്ങൾ ചർച്ചകളിലൂടെ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു
