കര്‍ണാടകത്തില്‍ അന്യഗ്രഹജീവികള്‍ ! കൃഷിയിടത്തില്‍ കൂറ്റന്‍ കാല്‍പ്പാട് കണ്ട്‌വീട്ടിലൊളിച്ച് നാട്ടുകാര്‍; പാതിരാത്രിയില്‍ അപരിചിതമായ ശബ്ദങ്ങളും പതിവാകുന്നു

alien600അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയും മറ്റ് പാശ്ചാത്യദേശങ്ങളുമാണ്. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ കുറച്ചു നാളുകളായി എന്താണു സംഭവിക്കുന്നത് എന്നറിയാതെ പേടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തുരിലുള്ളവര്‍. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ഭയമുണ്ടെങ്കിലും മുഴുവന്‍ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതു മാത്രമാണ് ഏക ആശ്വാസം. ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപജീവനമാര്‍ഗമായ കൃഷി പോലും കഷ്ടത്തിലാകും.

ആന്തൂരിലെ ഒരു കൃഷിയിടത്തില്‍ കണ്ടെത്തിയ ഭീമന്‍ കാല്‍പ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയില്‍ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റില്‍ നിന്നും കേള്‍ക്കുന്നതായി ആളുകള്‍ പറയുന്നു പക്ഷെ പരിസരത്തെങ്ങും ആരെയും കാണാനുമില്ല. ജൂലൈ ഒന്‍പതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നില്‍ വമ്പന്‍ കാല്‍പ്പാടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയില്‍ പ്രദേശത്തു നിന്ന് അസാധാരണമാം വിധം നായ്ക്കളുടെ കുര കേട്ടിരുന്നു. ഒപ്പം കിതപ്പുശബ്ദവും. ഈ ഭീതിയില്‍ നില്‍ക്കുമ്പോഴാണ് പിറ്റേന്ന് അസാധാരണമായ കാല്‍പ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതും നാലുകിലോമീറ്ററോളം നീളത്തില്‍ തൊട്ടടുത്ത ഗ്രാമം വരെയെത്തിയിരുന്നു. ഒരടിയോളം വീതിയും ആറ് ഇഞ്ചോളം ആഴത്തിലുമായിരുന്നു കൃഷിയിടത്തിലെ പാടുകള്‍.

ഇക്കാര്യം വനപാലകരെ അറിയിക്കുകയും ചെയ്തു. ഇതിനോടകം സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറപ്പേര്‍ സ്ഥലത്തു കൂടി നടന്നതിനാല്‍ അടയാളങ്ങളിലേറെയും മാഞ്ഞു പോയിരുന്നു. പക്ഷേ നിലമുഴുതിട്ടതു പോലെയുള്ള കാഴ്ച വനപാലകര്‍ക്കും പൊലീസിനും മുന്നില്‍ ചോദ്യചിഹ്നമായി കിടന്നു. കാട്ടുപന്നി കുഴിച്ചതാകാമെന്നും അല്ലെങ്കില്‍ പരുക്കേറ്റ കന്നുകാലികള്‍ നടന്നപ്പോള്‍ ഉണ്ടായതാകാമെന്നുമായിരുന്നു അധികൃതരുടെ നിഗമനം. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. നേരത്തേ പലപ്പോഴും കണ്ടിട്ടുള്ളതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ അടയാളങ്ങള്‍. മാത്രവുമല്ല കാട്ടുപന്നികളുണ്ടാക്കുന്ന തരം കുഴികള്‍ ഗ്രാമീണര്‍ക്ക് പരിചിതവുമാണ്. മനുഷ്യനെക്കൊണ്ട് അസാധ്യമാണ് അതെന്നും ഗ്രാമവാസികള്‍ ഉറപ്പു പറയുന്നു. ഏതോ ഭീമന്‍ മൃഗം നടന്നതിനു സമാനമാണ് ആ കാലടികള്‍.
11
അതിനിടെയാണ് ആന്തൂരിലെ കൃഷിയിടത്തില്‍ അന്യഗ്രഹജീവികളിറങ്ങിയെന്ന പേരില്‍ പ്രചാരണമുണ്ടായത്. അതോടെ ഭയം ഇരട്ടിയായി. പേടി മാറ്റാനായി പൊലീസിന് രാത്രി പട്രോളിങ് ശക്തമാക്കേണ്ടി വന്നു. അസ്വാഭാവികമായതൊന്നും ആദ്യദിവസങ്ങളില്‍ കണ്ടില്ല. പക്ഷേ ജൂലൈ 12ന് ഒരു സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ തനിക്കുണ്ടായ അനുഭവം പൊലീസിനോട് പങ്കുവച്ചു. രാത്രി എട്ടുമണിയോടെ ആന്തൂരിനടുത്തു വച്ച് ബസിനു കുറുകെ ഒരു വെളുത്തരൂപം ചാടിച്ചാടി കടന്നുപോയെന്നായിരുന്നു അത്. 7-8 അടിയോളം ഉയരമുണ്ടായിരുന്നു അതിന്. ഒപ്പം വലിയ കാലുകളും കൈകളും. ബസ് നിര്‍ത്തി പരിശോധിക്കാമെന്ന് യാത്രക്കാരോട് പറഞ്ഞെങ്കിലും ഭയചകിതരായ അവര്‍ വണ്ടിയെടുക്കാനാണ് നിര്‍ദേശിച്ചത്. എങ്കിലും വഴിയില്‍ കണ്ട നാട്ടുകാരോടും പട്രോളിങ് സംഘത്തോടും ഡ്രൈവര്‍ ഇക്കാര്യം പറഞ്ഞു. ട്രിപ് കഴിഞ്ഞ് തിരികെ വരുമ്പോള്‍ നേരത്തേ ആ വെളുത്ത രൂപത്തെ കണ്ട സ്ഥലത്ത് നാട്ടുകാരെല്ലാവരും ഉണ്ടായിരുന്നു.

ഏകദേശം 100 കാല്‍പ്പാടുകളാണ് പുതുതായി കണ്ടെത്തിയത്. ഓരോ കാല്‍പ്പാടും തമ്മില്‍ അഞ്ച് അടിയോളം വ്യത്യാസവുമുണ്ടായിരുന്നു. ആന്തൂരിലെ കൃഷിയിടത്തില്‍ കണ്ടതില്‍ നിന്നു തികച്ചും വിഭിന്നമായിരുന്നു പുതിയ കാല്‍പ്പാടുകള്‍. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തി ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുക്കാനിരിക്കുകയാണ് വനപാലകര്‍. അവിടെ നിന്നുള്ള പരിശോധനയില്‍ ഏതുതരം ജീവിയുടെ കാല്‍പ്പാടുകളാണെന്ന് വ്യക്തമാകും. അതേസമയം, നാട്ടുകാരെ പറ്റിക്കാന്‍ ആരെങ്കിലും ഒപ്പിക്കുന്ന തമാശയാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും അജ്ഞാതമായ ചില അടയാളങ്ങള്‍ കാരണം ഒരു ഗ്രാമത്തിന്റെയും പൊലീസിന്റെയും തന്നെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് വരണം അല്‍പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍. അവര്‍ക്കും കണ്ടെത്താനായില്ലെങ്കില്‍ ‘അന്യഗ്രഹജീവി തിയറി’ പിന്നെയും ശക്തമാകുമെന്നത് ഉറപ്പായ കാര്യം. മാത്രമല്ല രാത്രിയില്‍ കേള്‍ക്കുന്ന നിശ്വാസങ്ങള്‍ക്കും  കൃത്യമായ ഉത്തരം ലഭിച്ചേ തീരു.

Related posts