പശുവിന്റെ പാലിനേക്കാള്‍ പോഷകമൂല്യമുള്ള ഒട്ടകത്തിന്റെ പാല്‍ ഉപയോഗിക്കണമെന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി, ഇപ്പോള്‍ മനസിലായില്ലേ! പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിക്കുന്നു

‘ഒട്ടകത്തിന്റെ പാലിന് ഒരുപാട് ഗുണഗണങ്ങളുണ്ടെന്നും ഏറെ പോഷകമുള്ളതാണെന്നും മൂല്യമുള്ളതാണെന്നും അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും കേട്ടില്ലല്ലോ. അന്ന് കാര്‍ട്ടൂണ്‍ വരച്ചും, ഗുജറാത്ത് മുഖ്യമന്ത്രിയുടെ തമാശയായും നിങ്ങളതിനെ കൊച്ചാക്കുകയല്ലേ ചെയ്തത്. ഇപ്പോള്‍ ഒട്ടകപ്പാലിന് അന്നത്തേക്കാള്‍ ഇരട്ടി വിലയായപ്പോള്‍ എല്ലാവര്‍ക്കും മനസിലായില്ലേ. ഞാന്‍ പറഞ്ഞതില്‍ വാസ്തവമുണ്ടായിരുന്നു എന്ന്’. ചോദിക്കുന്നത് മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. ഗുജറാത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

533 കോടി രൂപയുടെ അമുല്‍ പ്രീമിയം ചോക്കലേറ്റ് നിര്‍മാണ പ്ലാന്റ്, പോഷകാഹാര പ്ലാന്റ്, ആനന്ദ് കാര്‍ഷിക സര്‍വകലാശാലയില്‍ ഭക്ഷ്യസംസ്‌കരണ മികവിനുള്ള കേന്ദ്രം, 20 കോടിയുടെ ഐസ് ക്രീം പ്ലാന്റ്, ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹായത്തോടെ 1.44 കോടി മുടക്കി മുജ്കുവ ഗ്രാമത്തില്‍ ആരംഭിച്ച സഹകരണ സൗരോര്‍ജ പദ്ധതി തുടങ്ങിയവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

‘പശുവിന്റെ പാലിനേക്കാള്‍ പോഷകമൂല്യമുള്ള ഒട്ടകത്തിന്റെ പാല്‍ ഉപയോഗിക്കണമെന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. ഇന്നിപ്പോള്‍, ഒട്ടകത്തിന്റെ പാലിന് ഇരട്ടിവിലയുണ്ടെന്നും അതുപയോഗിച്ചുണ്ടാക്കുന്ന ചോക്കലേറ്റിന് ഏറെ ആവശ്യക്കാരുണ്ടെന്നും അറിയുമ്പോള്‍ സന്തോഷം’.

ഗുജറാത്ത് മുഖ്യമന്ത്രി എന്തോ പാപം ചെയ്തുവെന്ന മട്ടിലായിരുന്നു അന്നത്തെ വിമര്‍ശനം മുഴുവന്‍. ചെല്ലുന്നിടത്തെല്ലാം ആളുകള്‍ എന്നെ പരിഹസിച്ചു. കാര്‍ട്ടൂണുകള്‍ വരച്ചു. വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ആഗ്രഹം സഫലീകരിച്ച അമുലിനു നന്ദി’ മോദി പറഞ്ഞു.

Related posts