നെടുങ്കണ്ടം: ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ ബസ് യാത്രക്കാരിക്ക് പുതുജീവൻ. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ സ്ത്രീയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. മൂന്നാർ-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസാ ബസിലെ ജീവനക്കാരായ അജോ ജോസഫ് (26), എസ്. വിഷ്ണു (26) എന്നിവരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.
മൂന്നാറിൽനിന്ന് ബസിൽ കയറിയ തൂക്കുപാലം സ്വദേശിനിയായ സ്ത്രീക്ക് കള്ളിപ്പാറയ്ക്ക് സമീപമെത്തിയപ്പോൾ ബോധക്ഷയം ഉണ്ടായി. ഉടൻതന്നെ ജീവനക്കാർ ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശത്തെത്തുടർന്ന് വീട്ടമ്മയെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സഹയാത്രികയായ മറ്റൊരാളും സഹായത്തിനെത്തി.
നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ബസിലെ സ്ഥിരം യാത്രക്കാരായ ആശുപത്രി ജീവനക്കാരെ മുൻകൂട്ടി വിവരമറിയിച്ചിരുന്നതിനാൽ ആശുപത്രിയിൽ സജ്ജീകരണങ്ങളും നടത്തിയിരുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമായ നിലയിൽ താഴ്ന്നിരുന്ന വീട്ടമ്മ ഒരു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്.
