ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതോടെ പുതിയ അടവുമായി ലാബുകള്‍ ! ഇപ്പോള്‍ പരീക്ഷിക്കുന്നത് ‘പൂളിങ്’ രീതി;കൃത്യതയ്ക്ക് യാതൊരു ഉറപ്പുമില്ല…

സ്വകാര്യലാബുകളുടെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതോടെ പുതിയ അടവെടുത്ത് ലാബുകള്‍.

പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം ലാബുകള്‍ പരീക്ഷിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്.

ഓരോ സാമ്പിളുകള്‍ക്കും പ്രത്യക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് കൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അത് ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും.

ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാര്‍ത്ഥ പോസിറ്റീവ് കണ്ടെത്തും.

ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ.

നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങിനായി എടുത്ത സ്രവത്തിന്റെ അളവും മറ്റും കുറഞ്ഞാല്‍ പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനാകില്ലെന്നും ഫലപ്രാപ്തിയെ ബാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തില്‍ താഴെയുള്ളപ്പോള്‍ ആര്‍ടിപിസിആര്‍ പൂളിങ് രീതി പ്രായോഗികമായിരുന്നു. പക്ഷെ ഇന്ന് അതല്ല സ്ഥിതി. ഫലം വരാന്‍ 48 മണിക്കൂറെങ്കിലും കാത്തിരിക്കണമെന്നതും പലര്‍ക്കും ബുദ്ധിമുട്ടാകും.

Related posts

Leave a Comment