കളിച്ചു കളിച്ച് കളി കാര്യമായി ! പബ്ജി ഗെയിമിലെ പാര്‍ട്ണര്‍ക്കൊപ്പം ജീവിക്കണമെന്ന് 19കാരി; ഒരു കുട്ടിയുടെ അമ്മ കൂടിയായ പെണ്‍കുട്ടിയുടെ ആവശ്യമിങ്ങനെ…

കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാവുന്ന പ്രമുഖ ഓണ്‍ലൈന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിമായ പബ്ജി സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറിവരികയാണ്. ഇപ്പോള്‍ പബ്ജി ഗെയിമിലെ പാട്ണറിനൊപ്പം ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 19 വയസുകാരി രംഗത്തെത്തിയ വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചത്. അഭയം 181 എന്ന ഹെല്‍പ്പ് ലൈനിലാണ് യുവതി വിളിച്ചത്.

”ദിവസേന 550 ലധികം ഫോണ്‍ കോളുകളാണ് അഭയത്തിലെത്തുന്നത്. അതില്‍ പരമാവധി കേസുകളില്‍ കൗണ്‍സിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാര്‍ പബ്ജി ഗെയിംന് അടിമകളായ മക്കളെ കുറിച്ച് പറയാന്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്.” അഭയം പ്രോജക്ട് തലവന്‍ നരേന്ദ്ര സിങ് ഗോഹിലെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയം ഹെല്‍ ലൈനിന്റെ നയപ്രകാരം കൗണ്‍സിലര്‍മാര്‍ യുവതിയുടെ മേല്‍ തീരുമാനങ്ങളൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പരാതി സ്വീകരിച്ച അഭയം വനിതാ ഹെല്‍പ്പ് ലൈന്‍ യുവതിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുവാനായി വിദഗ്ധരുടെ ഒരു സംഘത്തെ നിയോഗിച്ചു. യുവതി പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയുള്ളയാളാണെന്ന് കൗണ്‍സിലിംഗ് സംഘം കണ്ടെത്തി. ദീര്‍ഘനേരം മൊബൈലില്‍ പബ്ജി കളിക്കാന്‍ ചിലവഴിക്കുമെന്നും അതിനാല്‍ കുടുംബവുമായി യുവതി അകല്‍ച്ചയിലാണെന്നും അവര്‍ കണ്ടെത്തി. യുവതിയുടെ കുടുംബവുമായും സംഘം സംസാരിച്ചു. യുവതിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ആവശ്യമെങ്കില്‍ അവര്‍ വീണ്ടും ഹെല്‍പ്പ് ലൈനില്‍ വിളിക്കുമെന്നും ഗോഹില്‍ പറഞ്ഞു.

Related posts