ചെറുപ്പക്കാര്‍ വേണ്ട ! പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ 50 പിന്നിടാത്ത അധ്യാപകര്‍ വേണ്ടെന്ന ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സര്‍ക്കാര്‍; പ്രതിഷേധം ശക്തമാവുന്നു

വിവാദ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളില്‍ ഇനി മുതല്‍ 50 വയസിനു താഴെയുള്ള അധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.അതേസമയം, സര്‍ക്കാര്‍ തീരുമാനം പുരുഷ അധ്യാപകരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നതായി ആരോപിച്ച് അധ്യാപക യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ തീരുമാനം പുരുഷ അധ്യാപകരെ മോശക്കാരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന് സര്‍ക്കാര്‍ അധ്യാപക യൂണിയന്‍ പഞ്ചാബ് ജനറല്‍ സെക്രട്ടറി കുല്‍ദീപ് പറഞ്ഞു. തീരുമാനത്തിനെതിരെ ഉടന്‍ തന്നെ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കും. തെറ്റുകാരെ ശിക്ഷിക്കണമെന്നും നിരപരാധികളെ വേട്ടയാടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അന്‍പതു വയസ്സില്‍ താഴെയുള്ള പുരുഷ അധ്യാപകരുടെ സാന്നിധ്യം പെണ്‍കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് എയ്ഡഡ് എജ്യൂക്കേഷന്‍ ഗാരന്റി സ്‌കീം യൂണിയന്‍ സംസ്ഥാന നേതാവ് നിഷാന്ത് കുമാര്‍ ചോദിച്ചു. അപഹാസ്യമായ ഈ തീരുമാനം റദ്ദാക്കപ്പെടണം. അല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം വനിതാ അധ്യാപകര്‍ പോലും അനുകൂലിക്കുന്നില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. വനിതാ അധ്യാപകര്‍ക്ക് സ്‌കൂളിലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല. വിദ്യാഭ്യാസ സംബന്ധിയായ യാത്രകള്‍ക്ക് വിദ്യാര്‍ത്ഥിനികളെ കൊണ്ടുപോകുമ്പോള്‍ പുരുഷ അധ്യാപകരുടെ സേവനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. എന്തായാലും ഈ വിവാദ തീരുമാനത്തിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്.

 

Related posts