ചാവേറായി സ്‌ഫോടനം നടത്തും ! മോദി ഹിറ്റ്‌ലര്‍; പാമ്പിനെവച്ച് കളിച്ചതിന് പുലിവാലു പിടിച്ച പാക് ഗായിക വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്…

ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വിവാദ പ്രസ്താവനയുമായി പാക് ഗായിക റാബി പിര്‍സാദ. സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ച് ചാവേറായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗായികയുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹിറ്റ്ലര്‍ എന്നാണ് റാബി വിശേഷിപ്പിച്ചിരിക്കുന്നത്.

‘കശ്മീരി കി ബേട്ടി’ എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റിനു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ ചിലര്‍ ചിത്രത്തെ ട്രോളാക്കി മാറ്റി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തില്‍ നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നാണ് ചിലരുടെ കമന്റുകള്‍. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനൊപ്പമാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു.

ചാവേര്‍ ബെല്‍റ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിച്ചു. അതേസമയം ആദ്യമായല്ല റാബി മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും രംഗത്തുവരുന്നത്. സെപ്തംബറില്‍ പാമ്പുകള്‍ക്കും മുതലകള്‍ക്കും നടുവിലിരുന്ന് മോഡിയെ വെല്ലുവിളിക്കുന്ന വിഡിയോ റാബി പോസ്റ്റ് ചെയ്തിരുന്നു. വന്യജീവികളെ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചതിന് പാകിസ്ഥാന്‍ വനംവകുപ്പ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

Related posts