പരവൂർ: ട്രെയിനുകളുടെ വേഗക്കുതിപ്പിന് ട്രാക്കുകൾ സജ്ജമാക്കുന്ന ജോലികളിൽ വൻ വിജയം കൈവരിച്ച് റെയിൽവേ. ഇപ്പോൾ രാജ്യത്തെ 79 ശതമാനം ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തമായതായി റെയിൽ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷത്തിനിടെ സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ജോലികളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയ്ക്ക് അതിന്റെ ട്രാക്ക്’ ശൃംഖലയുടെ വേഗം ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചത്.
2014 ൽ 40 ശതമാനം ട്രാക്കുകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നത്. അതാണ് ഇപ്പോൾ ഏതാണ്ട് ഇരട്ടിയോളമായി ഉയർന്നത്. ട്രാക്ക് നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പ്രത്യേകം തുക നീക്കിവച്ചത് കാരണമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
വേഗമേറിയതും സുരക്ഷിതവുമായ ട്രെയിൻ യാത്ര ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാ സോണുകളിലും പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ട്രാക്കുകളുടെ ഗുണനിലവാരവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് 11 വർഷത്തിനിടെ വലിയ തോതിലുള്ള നിർമാണ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
60 കിലോഗ്രാം ഭാരമുള്ള റെയിലുകൾ, വിശാലമായ ബേസ് കോൺക്രീറ്റ് സ്ലീപ്പറുകൾ, കട്ടിയുള്ള വെബ് സ്വിച്ചുകൾ, നീളമുള്ള റെയിൽ പാനലുകൾ, എച്ച് – ബീം സ്ലീപ്പറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇക്കാലയളവിൽ ട്രാക്കുകൾ ബലപ്പെടുത്തിയത്. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി ആധുനിക സജ്ജീകരങ്ങൾ ഉള്ള യന്ത്രങ്ങളാണ് എല്ലാ മേഖലയിലും ഉപയോഗപ്പെടുത്തിയത്.
ഇത് കൂടാതെ ലെവൽ ക്രോസിംഗ് ഗേറ്റുകളുടെ ഇന്റർലോക്കിംഗിലും ഫല പ്രദമായ നവീകരണങ്ങളും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയ്ക്കും അനുവദനീയമായ ഉയർന്ന വേഗത്തിൽ എത്തിക്കുന്നതിനും കാരണമായി. ഈ നടപടികളുടെ ഭാഗമായി 110 കിലോമീറ്ററിൽ താഴെ വേഗമുള്ള ട്രാക്കുകളുടെ പങ്ക് 2014 മാർച്ചിലെ 60.4 ശതമാനത്തിൽ നിന്ന് 2025 നവംബറിൽ 20.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 110 കിലോമീറ്ററിനും 130 കിലോമീറ്ററിനും മധ്യേ വേഗമുള്ള ട്രാക്കുകൾ ഇപ്പോൾ റെയിൽവേ ശൃംഖലയുടെ 57.5 ശതമാനമാണ്. 2014 ൽ ഇത് 33.3 ശതമാനമായിരുന്നു.
അതേ സമയം 130 കിലോമീറ്ററോ അതിൽ കൂടുതൽ വേഗത്തിൽ ഓടാൻ കഴിയുന്ന അതിവേഗ വിഭാഗത്തിലുള്ള ട്രാക്കുകൾ നാലിരട്ടിയോളം വർധിച്ചിട്ടുമുണ്ട്. ഇതേ കാലയളവിൽ മൊത്തം ട്രാക്ക്ദൈർഘ്യത്തിന്റെ 6.3 ശതമാനത്തിൽ നിന്ന് ഇപ്പോൾ 21.8 ശതമാനമായാണ് ഉയർന്നിട്ടുള്ളത്.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേയുടെ മൊത്തം ട്രാക്കിന്റെ ദൈർഘ്യത്തിലും വർധന ഉണ്ടായി. 2014 ൽ 79,342 കിലോമീറ്ററായിരുന്നു ആകെ ട്രാക്ക് ദൈർഘ്യം. 2025 ൽ ഇത് 1,05,672 കിലോമീറ്ററായാണ് വളർന്നത്. ഇത് ശൃംഖലയുടെ ശേഷിയും കാര്യക്ഷമതയും വർധിക്കാൻ കാരണമായിട്ടുണ്ട്.
വേഗമേറിയ യാത്രാ സേവനങ്ങൾ, മികച്ച സമയക്രമം പാലിക്കൽ, കാര്യക്ഷമമായ ചരക്ക് നീക്കം എന്നിവ സാധ്യമാക്കുനതിന് ഇത്തരം നവീകരണ പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു എന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
എസ്.ആർ. സുധീർ കുമാർ
