റാന്നി: ജില്ലാ കളക്ടർക്ക് വാക്കുപാലിക്കാനായില്ല, പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട റാന്നിയിലെ വ്യാപാരി എബിയും കുടുംബവും ഇന്നലെ രണ്ടാംഘട്ട നിരാഹാര സമരം തുടങ്ങി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി സമൂഹവും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും രംഗത്ത്.
റാന്നി മുണ്ടപ്പുഴയിലെ ഏഴ് വ്യാപാര സ്ഥാപനങ്ങളും വീടും പ്രളയത്തിൽ മുങ്ങി രണ്ടു കോടിയിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ച എബിയും കുടുംബവും ബാങ്കുകളുടെ നിഷേധാത്മക സമീപനത്തിലും സർക്കാർ സഹായമൊന്നും ലഭിക്കാത്തതിലും പ്രതിഷേധിച്ച് ഇന്നലെ റാന്നി മിനി സിവിൽ സ്റ്റേഷൻ മുറ്റത്ത് നിരാഹാര സമരം തുടങ്ങുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടത്തിയ ആദ്യ ഉപവാസ സമരത്തിനിടെ ജില്ലാ കളക്ടർ പി.ബി. നൂഹ് സ്ഥലത്തെത്തുകയും എബിയും വ്യാപാരി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന കളക്ടറുടെ ഉറപ്പിനേത്തുടർന്നാണ് അന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചത്.
എന്നാൽ ബാങ്കുകളുടെ ഭാഗത്തുനിന്നോ സർക്കാർ ഭാഗത്തുനിന്നോ നീതി ലഭിക്കാത്തതിനേത്തുടർന്നാണ് വ്യാപാരികളുടെ പിന്തുണയോടെ രണ്ടാംഘട്ട സമരത്തിനിറങ്ങിയതെന്ന് എബി പറഞ്ഞു. റാന്നി ഇട്ടിയപ്പാറയിൽ നിന്നാരംഭിച്ച വ്യാപാരി പ്രകടനത്തോടെയാണ് സമരം തുടങ്ങിയത്. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ റാന്നിയിൽ വ്യാപാരികൾ കടകളടച്ച് ഹർത്താലും ആചരിച്ചിരുന്നു.
ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ സമരം ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന സമരത്തിനു പിന്തുണയുമായി പി.സി. ജോർജ് എംഎൽഎ, കോൺഗ്രസ് നേതാക്കളായ കെ. ജയവർമ, പ്രഫ. തോമസ് അലക്സ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, സിപിഐ നേതാവ് ബേബിച്ചൻ വെച്ചൂച്ചിറ, കേരളാ കോൺഗ്രസ് – എം നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ തുടങ്ങിയവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു.