തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്.
2010ൽ നെടുമങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. അതിനിടയിൽ വീട്ടുകാരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാൻ വഴി തെളിഞ്ഞത്.
ഏറ്റവും ഒടുവിൽ പോലീസ് നിരീക്ഷണം നടത്തിയപ്പോൾ മണികണ്ഠൻ നായർ മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വേഷം മാറി കഴിയുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ മേഖലയിൽ തെരച്ചിൽ നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.