കാളിപൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബിന് വധഭീഷണി ! മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം;വീഡിയോ കാണാം…

കാളിപൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന് വധഭീഷണി. കൊല്‍ക്കത്തയില്‍ കാളിപൂജ ഉദ്ഘാടനച്ചടങ്ങില്‍ താരം പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു യുവാവ് താരത്തിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്നാണ് വധഭീഷണിയില്‍ പറയുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനാണ് ഷാക്കിബ്. നിലവില്‍ ഐസിസിയുടെ സസ്പെന്‍ഷന്‍ നടപടി പൂര്‍ത്തിയാക്കിയിക്കുകയാണ് താരം.

വാതുവെപ്പുകാര്‍ സമീപിച്ചപ്പോള്‍ അക്കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാഞ്ഞതുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐസിസി ഷാക്കിബിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഐസിസിയുടെ അച്ചടക്ക നടപടി പൂര്‍ത്തിയാക്കി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതിനിടെയാണ് പുതിയ വിവാദം. ഒക്ടോബര്‍ 29 നാണ് ഷാക്കിബിനെതിരായ അച്ചടക്ക നടപടിയുടെ കാലാവധി പൂര്‍ത്തിയായത്.

കാളിപൂജ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിലൂടെ ഷാക്കിബ് ചെയ്തത് ദൈവനിന്ദയാണെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മൊഹ്‌സിന്‍ തലൂക്ദാര്‍ എന്ന യുവാവാണ് വധഭീഷണി മുഴക്കിയത്.

താരത്തെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കി ഇയാള്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയ ഷാക്കിബിനെ തുണ്ടംതുണ്ടമായി വെട്ടിയരിയുമെന്നാണ് വധഭീഷണി മുഴക്കിയത്.

നവംബര്‍ 12നാണ് കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജ ഷാക്കിബ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ താരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു.

വധഭീഷണി മുഴക്കിയ ബംഗ്ലദേശിലെ സില്‍ഹറ്റില്‍നിന്നുള്ള മൊഹ്‌സിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.അതേസമയം, കാളിപൂജയില്‍ പങ്കെടുത്തത് വിവാദമായതിനു പിന്നാലെ ഷാക്കിബ് ക്ഷമാപണം നടത്തി.

മുസ്ലിം മതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി ഷാക്കിബ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

‘മുസ്ലിമായതില്‍ അഭിമാനിക്കുന്ന വ്യക്തിയെന്ന നിലയില്‍, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു,’ ഷാക്കിബ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

കാളിപൂജ താന്‍ ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും ഷാക്കിബ് പറഞ്ഞു. ”മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നതുപോലെ ഞാന്‍ കൊല്‍ക്കത്തയില്‍ പോയത് കാളിപൂജ ഉദ്ഘാടനം ചെയ്യാനല്ല.

ഞാന്‍ കാളിപൂജ ഉദ്ഘാടനം ചെയ്തിട്ടുമില്ല. ഞാന്‍ അവിടെയെത്തുന്നതിനു മുന്‍പ് ബംഗാളിലെ മന്ത്രിയായ ഫിര്‍ഹാദ് ഹക്കിം ചടങ്ങ് ഉദ്ഘാടനം ചെയ്തിരുന്നു.

പൂജയുമായി ബന്ധപ്പെട്ട നോട്ടിസ് കണ്ടവര്‍ക്ക് അത് മനസിലാകും. കാളിപൂജയില്‍ ഞാന്‍ വിശിഷ്ടാതിഥിയല്ലെന്ന് നോട്ടിസില്‍ നിന്ന് വ്യക്തമാണ്.

ഒരു മുസ്ലിം എന്ന നിലയില്‍ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കണം,” ഷാക്കിബ് പറഞ്ഞു.

കാളിപൂജ നടന്ന പന്തലില്‍വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള സംഘാടകരുടെ ആവശ്യത്തിന് വഴങ്ങുക മാത്രമാണ് താന്‍ ചെയ്തതെന്നും ഷാക്കിബ് വ്യക്തമാക്കി.

Related posts

Leave a Comment