കോട്ടയം: നെല്‍കര്‍ഷകരെ സര്‍ക്കാര്‍ ശരിക്കും പറ്റിച്ചതായി കര്‍ഷകര്‍. സപ്ലൈകോ വഴി വിറ്റ നെല്ലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ പണം കൊടുത്തെന്നും ഇലക്ഷനുശേഷം ബാങ്കില്‍ നയാ പൈസ ലഭിച്ചിട്ടില്ലെന്നും ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പണത്തിനായി കാത്തിരിക്കേണ്ടി വരുമോയെന്നാണ് കര്‍ഷകരുടെ ചോദ്യം.
വിറ്റ നെല്ലിന് പാഡി ഓഫീസര്‍ നല്കിയ പിആര്‍എസ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ബാങ്കില്‍ നല്കിയ കര്‍ഷകര്‍ക്ക് പണം കിട്ടി. പന്ത്രണ്ടാം തീയതിക്കുശേഷം പിആര്‍എസ് കൊടുത്തവര്‍ക്ക് പണമില്ലെന്നാണ് പരാതി. കര്‍ഷകര്‍ തുടരെ ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ പണം വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുക.
ഈര്‍പ്പമില്ലാത്ത നെല്ല് ക്വിന്റലിന് നാലും അഞ്ചും കിലോ കിഴിവു നല്‍കിയാണ് മില്ലുകാര്‍ സംഭരിക്കുന്നത്. ഇത്തരത്തില്‍ ഓരോ ക്വിന്റലിനും 150 രൂപ വരെയാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം. മഴമൂലം കച്ചി ചീഞ്ഞു പോയതിനാല്‍ കച്ചയില്‍നിന്നുള്ള വരുമാനവും കര്‍ഷകര്‍ക്ക് നഷ്ടമായി. ഒ രേക്കറിലെ കച്ചിക്ക് 500 രൂപ മുതല്‍ 1,500 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
ചീഞ്ഞ കച്ചി വാരിമാറ്റാനും സാധിക്കുന്നില്ല. അപ്പര്‍ കുട്ടനാട്ടില്‍ വിരിപ്പ് കൊയ്ത്ത് 88 ശതമാനം മാത്രമാണ് പൂര്‍ത്തിയായി. ഈ സീസണില്‍ 13,870 ടണ്‍ നെല്ലാണ് വിളവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 12,726 ടണ്‍ സംഭരിച്ചു.
വിറ്റ നെല്ലിന് ഒന്‍പതു കോടി രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയെന്നും ശേഷിക്കുന്ന തുക ബാങ്കില്‍ എത്തിയിട്ടുണ്ടെന്നും ജില്ലാ പാഡി ഓഫീസര്‍ അറിയിച്ചു. പണം നല്കുന്നതില് തടസമില്ലെന്നും കര്‍ഷകര്‍ ബാങ്കുകളെ സമീപിക്കണമെന്നും ഓഫീസര്‍ നിര്‍ദേശിച്ചു.
