റേഡിയോ ജോക്കിയുടെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ് ! നൃത്താധ്യാപികയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയം; രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായത് നൃത്താധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നതായും റിപ്പോര്‍ട്ട്

ദോഹ: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. കൊലപാതകത്തില്‍ നൃത്താധ്യാപികയ്ക്കും പങ്കുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ് എത്തിനില്‍ക്കുന്നത്. സാലിഹ് എന്ന അലിഭായി തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചുണ്ട്. ഇതോടെ സാലിഹിന്റൈ മുതലാളിയും നൃത്താധ്യാപികയുടെ ഭര്‍ത്താവുമായ സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. ഗൂഢാലോചനയിലാണ് സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ കാമുകിയുമായ നൃത്താധ്യാപികയുടെ പങ്കു സംശയിക്കുന്നത്.

സാലിഹിനേയും സത്താറിനേയും രക്ഷിക്കാന്‍ നൃത്താധ്യാപിക ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി. അഹമ്മദ് കബീര്‍ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നില്‍ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു.അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോള്‍ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നിലപാട് മാറ്റി. സത്താര്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാകുന്നുണ്ട്. ഇതിനിടെ കൊലയില്‍ നൃത്താധ്യാപികയുടെ പങ്കിലേക്കും സംശയമെത്തുന്നത്. കേസില്‍ മൂന്നാമതൊരാളുടെ സാന്നിദ്ധ്യം യുവതി പറഞ്ഞത് കേസ് വഴിതിരിച്ചു വിടാനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

യുവതിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോയും ശബ്ദരേഖയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. യുവതിയുമായി പൊലീസ് നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അവരേയും സംശയിക്കേണ്ട സ്ഥിതിയാണ് പൊലീസിനുള്ളത്്. കൊലപാതകികളെന്നു പോലീസ് കരുതുന്നവരെ വെള്ളപൂശാന്‍ ശ്രമിക്കുന്ന യുവതി ഭര്‍ത്താവിന്റെ മുന്‍ ബിസിനസ് പങ്കാളി അഹമ്മദ് കബീറിനെ കുടുക്കാന്‍ ശ്രമിച്ചതായാണ് പോലീസിന്റെ നിഗമനം.

എന്നാല്‍ അഹമ്മദ് കബീറിന് രാജേഷുമായി പകയുണ്ടായിരുന്നുവെന്നതിന് തെളിവില്ല. രാജേഷുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് നൃത്താധ്യാപിക വ്യക്തമായിരുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായ വിവരം ഈയിടെയാണ് യുവതി അറിഞ്ഞതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും കൊലപാതകത്തിന് കാരണമായി പൊലീസ് വിലയിരുത്തുന്നു. സാലിഹുമായി നൃത്താധ്യാപികയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.

രാജേഷിന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്. രാജേഷ് യുവതിയെ ഏതെങ്കിലും തരത്തില്‍ ബ്ലാക് മെയില്‍ ചെയാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. .ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കൂടെ ജീവിക്കാന്‍ ആഗ്രഹിച്ച കാമുകന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ കൃത്യമായി രേഖകള്‍ സഹിതം മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കുന്നത്. രാജേഷ് വീഡിയോ സഹിതം എല്ലാ തെളിവുകളും സൂക്ഷിക്കുന്ന ആളായിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ബ്ലാക് മെയിലിംഗിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനൊപ്പം രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യവും യുവതിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

യുവതിയുടെ രണ്ടു മക്കളും സത്താറിന്റെ സംരക്ഷണത്തില്‍ ആയതിനാല്‍ അയാളെ രക്ഷിക്കാനുള്ള അടവുകളാണ് യുവതി പുറത്തെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു. കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദാണ് അറസറ്റിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

 

 

Related posts