കാസർഗോഡ്: കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ ഞായറാഴ്ച സന്ധ്യാസമയത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയിൽ. കുമ്പളയിലും കാസർഗോട്ടും താമസിച്ചിരുന്ന കർണാടക സ്വദേശി കലന്തർ ഇബ്രാഹിമിനെയാണ് കുമ്പള പോലീസ് കർണാടകയിലെത്തി പിടികൂടിയത്.
നായ്ക്കാപ്പിലും പരിസരത്തുമുള്ള വിവിധയിടങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുവർഷം മുമ്പ് കർണാടകയിലെ ആദ്യനടുക്കയിൽ ബാങ്ക് കൊള്ളയടിച്ചതുൾപ്പെടെ നിരവധി കവർച്ച കേസുകളിലെ പ്രതിയായ കലന്തർ ഇബ്രാഹിമിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് എളുപ്പത്തിൽ തിരിച്ചറിയുകയായിരുന്നു.
കാസർഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിൽനിന്നാണ് ഞായറാഴ്ച 29 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്യപ്പെട്ടത്.ചൈത്രയും കുടുംബാംഗങ്ങളും അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സമയത്ത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമിടയിലായിരുന്നു കവർച്ച. വീടിന്റെ പിൻവാതിൽ തകർത്താണ് കവർച്ചക്കാർ അകത്തു കടന്നത്.
സിസിടിവി ദൃശ്യങ്ങൾക്കു പുറമേ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളങ്ങളും സ്ഥിരം കുറ്റവാളിയായ കലന്തർ ഇബ്രാഹിമിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുമ്പള പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ, എസ്ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം മറ്റാളുകൾ ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണ്.
2024 ഫെബ്രുവരി ഏഴിനായിരുന്നു കർണാടക ബാങ്കിന്റെ ആദ്യനടുക്കയിലെ ശാഖയിൽ കവർച്ച നടന്നത്. ബാങ്കിന്റെ പിൻവശത്തെ ജനലിന്റെ ഇരുമ്പുകമ്പി മുറിച്ചാണ് ഇബ്രാഹിമും രണ്ട് കൂട്ടാളികളും അകത്തു കടന്നത്. അന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. കലന്തറിനെ പിടികൂടിയതോടെ ജില്ലയിൽ സമീപകാലത്തു നടന്ന മറ്റു ചില കവർച്ചാ കേസുകൾക്കും തുമ്പാകുമെന്നാണ് സൂചന.
