ഹൂസ്റ്റണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്് ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗലിന് ലോകകപ്പിലെ കെ-ഗ്രൂപ്പിൽ ഗംഭീര വിജയം. തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി രണ്ട് തകർപ്പൻ ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ കളം വിട്ടത്. ആറ് ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടവും ക്രിസ്റ്റ്യാനോയ്ക്ക് കൈവന്നു. 2006ൽ തുടങ്ങിയ ഗോൾ വേട്ട നാൽപത്തിയൊന്നാം വയസിലും ക്രിസ്റ്റ്യാനോ തുടരുന്നു. ന്യൂനോ മെൻഡെസും റോഫൽ ലിയാവോയും പോർച്ചുഗലിന്റെ മറ്റ് ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം ഉസ്ബെക്കിസ്ഥാൻ താരം അബ്ദുഖോദിർ ഖുസാനോവിന്റെ പിഴവിലൂടെയായിരുന്നു. 5-0. രണ്ട് കളിയിലും തോൽവിയേറ്റ ഉസ്ബെക്കിസ്ഥാൻ മത്സരത്തിൽ നിന്ന് പുറത്തായി.
ആദ്യ മത്സരത്തിലെ സമനിലയെത്തുടർന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനസ് ചില മാറ്റങ്ങളോടെയാണ് പോർച്ചുഗലിനെ ഇറക്കിയത്. ജോവോ ഫെലിക്സിന് ഇത്തവണ അവസരം നൽകി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബൻ ഡയസും ആദ്യ ഇലവനിൽ സ്ഥാനം നേടി. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയും നടത്തിയ നീക്കങ്ങൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തെ പ്രയാസപ്പെടുത്തി. ഉസ്ബെക്കിസ്ഥാൻ ടീം തുടക്കത്തിൽ ചെറുത്തുനിൽപ്പുകൾ നടത്തിയെങ്കിലും പോർച്ചുഗലിന്റെ മിന്നൽ നീക്കങ്ങൾക്ക് മുന്നിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല.
ആറാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യഗോൾ നേടി. മൈതാനത്തിന്റെ വലതുവിംഗിൽ നിന്ന് സഹതാരം ജോ കാൻസലോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ആദ്യ നിമിഷം തന്നെ റൊണാൾഡോ അനായാസം വലയിലാക്കുകയായിരുന്നു. 17 -ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും മുന്നിലെത്തി. ബോക്സിന് സമീപത്തു നിന്ന് നൂനോ മെൻഡഡിന്റെ ഫ്രീകിക്ക് ഉസ്ബെക്കിസ്ഥാന്റെ പ്രതിരോധത്തിനിടയിലൂടെ കടന്ന് വലയിലെത്തി.
31 -ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ ഗോളടിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. 39-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും ലക്ഷ്യം കണ്ടു. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിലൂടെയായിരുന്നു ഗോൾ. 3-0.60-ാം മിനിറ്റിൽ പോർച്ചുഗലിന്റെ നാലാം ഗോളുമെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് ബോക്സിനുള്ളിൽ ജോ ഫെലിക്സ് സ്പർശിക്കാൻ ശ്രമം.
ഇതിനിടെ പന്തിന്റെ ദിശമാറി ഉസ്ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുഖോദിർ ഖുസാനോവിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക്
കയറി. 87-ാം മിനിറ്റിൽ പോർച്ചുഗലിന്റെ അഞ്ചാം ഗോൾ വന്നു. നെൽസണ്‍ സെമെഡോ ഇടതുവശത്തേക്ക് പന്ത് പാസ് ചെയ്തു. ഓടിയെത്തിയ റാഫേൽ ലിയാവോ പന്ത് വരുതിയിലാക്കി ലക്ഷ്യം കണ്ടു. ഇതോടെ ഉസ്ബെക്കിസ്ഥാന്റെ പതനം പൂർത്തിയായി.
