കോട്ടയം: റബര്‍ ഷീറ്റ് വില വിപണിയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു കുതിപ്പ് തുടരുന്നതോടെ കര്‍ഷകരും വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. പക്ഷേ ആവശ്യത്തിനു ചരക്കില്ലാത്തതിനാല്‍ വിലവര്‍ധന കര്ഷകന് പ്രയോജനപ്പെടുന്നില്ല. ചൂടും ഇലപൊഴിച്ചിലും മൂലം ജില്ലയിലെ ചില തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വര്‍ധിക്കുകയാണ്. ശനിയാഴ്ച ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയായി ഉയര്‍ന്നു. റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയില്‍ എത്തുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ക്രംബ് ഫാക്ടറികളില്‍ സ്റ്റോക്ക് കുറവായതിനാല്‍ വരും ദിവസങ്ങളില്‍ ഒട്ടുപാല് വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഷീറ്റിനു പുറമെ ലാറ്റക്സ് വിലയും മെച്ചപ്പെട്ടിട്ടുണ്ട്. ലാറ്റക്സ് വില 200 രൂപയായി. ഒട്ടുപാലിന് 144 രൂപയെത്തി. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ക്രംബ് ഫാക്ടറികള്‍ക്ക് ഒട്ടുപാല് വേണ്ട തോതില്‍ കിട്ടാനില്ലാത്തതും ടയര്‍വ്യവസായം മെച്ചപ്പെട്ടതും ഇന്ത്യന്‍ ടയറിന് ഓര്‍ഡര്‍ കൂടിയതുമാണ് റബറിനു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നേട്ടമായത്. വിദേശവില മൂന്നു ദിവസത്തിനുള്ളില്‍ 10 രൂപ വര്‍ധിച്ചതും ആഭ്യന്തരവില കയറാന്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം നാളുകള്‍ക്കു മുമ്പു ഷീറ്റിനു വിലയിടിവു രൂക്ഷമായതോടെ ചെലവു കാശു പോലും ലഭിക്കുന്നില്ലെന്നു പറഞ്ഞു കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഷീറ്റ് ഉത്പാദനം കുത്തനെ കുറഞ്ഞു. ഇതു രാജ്യാന്തര വിപണിയിലും റബര്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു. ഇതിനു പുറമെ ആഭ്യന്തര വിപണിയില്‍നിന്ന് ഷീറ്റ് സംഭരിക്കുന്നത് ടയര്‍ കമ്പനികള്‍ കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ 70 ശതമാനം കര്‍ഷകരും ഷീറ്റ് ഉത്പാദനം ഒഴിവാക്കി ഒട്ടുപാല് ഉത്പാദനത്തിലേക്ക് തിരിഞ്ഞിരുന്നു. ലാറ്റക്സ് വില്പന നടത്തുന്ന പ്രവണത വര്‍ധിച്ചതും ഷീറ്റിന്റെ ലഭ്യതക്കുറവിനു കാരണമായതായി കര്‍ഷകര്‍ പറയുന്നു.
എന്നാല്‍, ഷീറ്റിനു വിലവര്‍ധിക്കുന്നതിന് ആനുപാതികമായി ലാറ്റക്സിനു വിലവര്ധിക്കാത്തതും സംഭരണ ഏജന്‍സികളുടെ ചൂഷണവും കര്‍ഷകരെ ഷീറ്റുത്പാദനത്തിലേക്ക് തിരികെ എത്തിച്ചു. ഇതിനുപുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് പ്രതീക്ഷിച്ചതു പോലുള്ള ഉത്പാദനം ഉണ്ടാവാതെ വന്നതോടെ കേരളത്തിലെ കര്‍ഷകരെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയുണ്ടായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണിവിലയേക്കാള്‍ രണ്ടു മുതല്‍ നാലു രൂപവരെ ഉയര്‍ന്ന വില നല്‍കിയാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്നു ഷീറ്റ് വാങ്ങുന്നത്.
ഇതു വില വീണ്ടും ഉയര്ന്നേക്കുമെന്നതിന്റെ സൂചനയാണെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുകാലമായതിനാല്‍ വ്യാപാരികള്‍ക്കു വലിയ ബുദ്ധിമുട്ടില്ലാതെ സ്റ്റോക്ക് സൂക്ഷിക്കാനും സാധിക്കും. നിലവിലെ സാഹചര്യം കര്‍ഷകര്‍ക്കു വലിയ പ്രതീക്ഷ നല്കുന്നതാണെങ്കിലും ആനുപാതികമായി ഉത്പാദനം ഉയരാന്‍ കൂടുതല്‍ സമയമെടുക്കും. ഇതുമൂലം നിലവിലെ വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്കു ലഭിക്കാനും കൂടുതല്‍ സമയമെടുക്കും.
റബര്‍ ഷീറ്റ് വില ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ ഉത്പാദനം കുറഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കടുത്ത വേനൽ മൂലം മരങ്ങളില്‍നിന്നു ലഭിക്കുന്ന പാലിന്റെ അളവില്‍ കുറവു വന്നിട്ടുണ്ട്. എങ്കിലും വിപണിയിലെ മെച്ചപ്പെട്ട സാഹചര്യം കണക്കിലെടുത്ത് പല കര്‍ഷകരും ടാപ്പിംഗ് തുടരുകയാണ്. അര്‍ധരാത്രിയിലും പുലര്‍ച്ചെയും തണുപ്പ് അനുഭപ്പെടുന്നതിനാല്‍ വലിയ തോതില്‍ റബര്‍ പാലിന്റെ അളവില്‍ കുറവു വരില്ലെന്നും കൃഷിക്കാര്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുകയാണെങ്കില്‍ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാനാണ് ചെറുകിട കര്‍ഷകരുടെ തീരുമാനം.
വിലവര്‍ധന കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്നില്ല
വിപണിയിലുള്ള വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. റബര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നവര്‍ക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം ഉത്പാദനം 50 ശതമാനമായി കുറഞ്ഞതു കൂടാതെ കര്ഷകന് നീക്കിയിരിപ്പ് ലഭിക്കേണ്ട നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ ആദായവും ലഭിക്കുന്നില്ല. ഇലപൊഴിച്ചിലും ചൂടും കാരണം ഡിസംബറില്‍തന്നെ ടാപ്പിംഗ് നിര്‍ത്തേണ്ട സാഹചര്യമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ ഉത്പാദനം കുറഞ്ഞു.
ജോജി വാളിപ്ലാക്കന്‍
സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് പൈനാപ്പിള്‍
ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ്
ഇടനിലക്കാര്‍ക്കു മാത്രംപ്രയോജനം
കടുത്ത ചൂടു കാലവസ്ഥയില്‍ റബര്‍ ടാപ്പിംഗ് ഏതാനും മാസം നിര്‍ത്തിവയ്ക്കുന്ന അവസരത്തില്‍ റബര്‍ ലോബികള്‍ വില ഉയര്‍ത്തി നൽകുന്നതിന്റെ പ്രയോജനം ലഭിക്കുന്നത് ഇടനിലക്കാര്‍ക്കു മാത്രമാണ്. യഥാര്‍ഥ ചെറുകിട കര്‍ഷകനു ഗുണമില്ല.ഇതു റബര്‍ ലോബികള്‍ വര്‍ഷങ്ങളായി നടത്തുന്ന പ്രഹസനമാണ്.
തോട്ടങ്ങളിലെ കാടുകള്‍ നീക്കം ചെയ്യാത്തതു മൂലം കാട്ടുപന്നിയുടെ സാന്നിധ്യം പുലര്‍ച്ചെയുള്ള ടാപ്പിംഗിനു തടസവും ഉത്പാദന കുറവിനു കാരണവുമാകുന്നു. കാലാവസ്ഥാ വ്യതിയാനവും വളപ്രയോഗമില്ലാത്തതും ഉത്പാദനക്കുറവും കര്‍ഷകനു തിരിച്ചടിയായി. റബറിന്റെ വില സ്ഥിരമായി നിലനിൽക്കാന് റബര്‍ ബോര്‍ഡിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം.
ടോമിച്ചന് സ്കറിയ ഐക്കര
കര്‍ഷകവേദി – തിടനാട്
