ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി സർക്കാരിന് നിരാകരിക്കാനാകില്ല; വിധി നടപ്പാക്കുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി സർക്കാർ നടപ്പാക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ. മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി സർക്കാരിന് നിരാകരിക്കാനാകില്ല. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി നേരത്തെ തന്നെ വിശദീകരിച്ചതാണ്.

എന്നിട്ടും വിധിയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. സർക്കാർ ഇടപെടൽ മൂലമാണോ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുണ്ടായതെന്നും എൽഡിഎഫ് കണ്‍വീനർ ചോദിച്ചു.

സുപ്രീംകോടതി വിധിക്കെതിരായ സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും കോണ്‍ഗ്രസും ഒന്നിച്ചാണ് സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്. കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നിലവിൽ നടക്കുന്നത്. ഇതിനെ എൽഡിഎഫ് പ്രതിരോധിക്കുമെന്നും വിഷയത്തിൽ എൽഡിഎഫ് വിശദീകരണ യോഗങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 30ന് മുൻപ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ നടത്താനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

എസ്എൻഡിപി പോലുള്ള സംഘടനകളെ ഒപ്പം കൂട്ടുന്ന കാര്യം പരിശോധിക്കും. ശബരിമല വിധിയുടെ പേരിൽ രണ്ടാം വിമോചനസമരത്തിന് സമാനമായ രീതിയിൽ സമരം നടത്താമോയെന്നാണ് ചിലർ ചിന്തിക്കുന്നതെന്നും ഇത് നടപ്പില്ലെന്നും എൽഡിഎഫ് കണ്‍വീനർ വ്യക്തമാക്കി.

Related posts