ഭര്‍ത്താവ് പാകിസ്ഥാന്‍കാരനായതും ഞാനൊരു സെലിബ്രിറ്റിയായതുമാണോ നിങ്ങളുടെ പ്രശ്‌നം! ഞങ്ങളുടെ നേരെ വാളോങ്ങാതെ രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കൂ; വിമര്‍ശിക്കുന്നവര്‍ക്കുനേരെ ആഞ്ഞടിച്ച് സാനിയ മിര്‍സ

വിവിധ കാലഘട്ടങ്ങളില്‍ വിവിധ വിവാദങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. എല്ലാത്തിനും മൗനം അവലംബിക്കാതെ പലതിനും അവര്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിലായി പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ സാനിയ പ്രതികരിക്കാത്തതാണ് ആളുകള്‍ വിവാദമാക്കിയത്. അതിന് ഇത്തവണ കടുത്ത പ്രതികരണവുമായാണ് താരം എത്തിയിരിക്കുന്നതും.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്ക് പുല്‍വാമ ആക്രമണത്തില്‍ എന്താണ് പറയാനുള്ളതെന്നാണ് ആളുകള്‍ നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. അതിന് സാനിയ നല്‍കിയിരിക്കുന്ന മറുപടി ഇങ്ങനെ…

”സമൂഹമാധ്യമങ്ങളില്‍ വരുന്ന ചില ട്രോളുകളെ നേരിടുകയെന്നു വച്ചാല്‍ അതത്ര ചെറിയ കാര്യമല്ല. സമൂഹമാധ്യമങ്ങളിലൂടെ പുല്‍വാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നു എന്നു വിധിച്ച് സെലിബ്രിറ്റികളെ ട്രോളുന്നവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്. ലോകമെമ്പാടുമുള്ള സമൂഹമാധ്യമവേദികളിലൂടെ നടത്തുന്ന പ്രതികരണത്തിലൂടെ വേണോ സെലിബ്രിറ്റികള്‍ അവരുടെ ദേശഭക്തിയും രാജ്യസ്നേഹവും വെളിപ്പെടുത്താന്‍?. എന്തുകൊണ്ടാണിങ്ങനെ?. ഞങ്ങള്‍ സെലിബ്രിറ്റികളും നിങ്ങളില്‍ ചിലര്‍ ഇച്ഛാഭംഗവും ദേഷ്യവുമുള്ള ആളുകളും ആയതുകൊണ്ടോ?. നിങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ വേറൊരിടമില്ലാത്തതുകൊണ്ടാണോ നിങ്ങള്‍ക്കു മുന്നിലുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ചിലരെയൊക്കെ ടാര്‍ഗറ്റ് ചെയ്ത് ഇങ്ങനെ വെറുപ്പു പ്രചരിപ്പിക്കുന്നത്”

‘തീവ്രവാദത്തിന് എതിരാണെന്ന് വിശ്വസിപ്പിക്കാന്‍ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയണമെന്നു ഞാന്‍ ചിന്തിക്കുന്നില്ല. തീര്‍ച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരാണ് ഞങ്ങള്‍. മനസ്സിന് സമനിലയുള്ളവരെല്ലാം തന്നെ തീവ്രവാദത്തിനെതിരാണ്. അങ്ങനെയല്ലാതിരുന്നിട്ടും തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്കൊക്കെ എന്തൊക്കെയോ പ്രശ്നമുണ്ട്’. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാത്തതിന്റെ പേരില്‍ പല സെലിബ്രിറ്റികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാന്‍ ടെന്നീസ് കളിക്കുന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ ദേശത്തെ സേവിക്കുന്നത്. എത്ര ദുഖം രേഖപ്പെടുത്തിയാലും രാജ്യത്തിനു സംഭവിച്ച നഷ്ടത്തിന് ശമനമുണ്ടാകില്ല’.

‘ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നു, കളിച്ച് വിയര്‍ക്കുന്നു… അങ്ങനെയാണ് ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുന്നത്. ഞാന്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന യഥാര്‍ഥ നായകര്‍ അവരാണ്. ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദിനം ആവര്‍ത്തിക്കാതിരിക്കട്ടെ. ഒരിക്കലും മറക്കാനാവില്ല ഈ ദിവസം. വെറുപ്പു പരത്തുന്നവരോട് പറയാനുള്ളതിതാണ് രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കൂ.

‘എന്തെങ്കിലും നല്ലകാര്യത്തിനു വേണ്ടിയാണ് ദേഷ്യമെങ്കില്‍ അതു നല്ലതാണ്. മറ്റുള്ള ആളുകളെ ട്രോളിയതുകൊണ്ട് നിങ്ങള്‍ക്കൊന്നും തന്നെ ലഭിക്കാന്‍ പോകുന്നില്ല. ഈ ലോകത്തില്‍ തീവ്രവാദത്തിന് സ്ഥാനമില്ല. സെലിബ്രിറ്റികള്‍ സമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ട് എത്രപോസ്റ്റ് ഇട്ടുവെന്നതിനെക്കുറിച്ച് തലപുകയ്ക്കാതെ, മറ്റുള്ളവരെ മുന്‍വിധിയോടെ വിലയിരുത്താതെ രാജ്യത്തെ തങ്ങളാല്‍ കഴിയുന്നവിധം സേവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കൂ. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ രാജ്യത്തിനു വേണ്ടി ചെയ്യൂ… ഞങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു കൊണ്ടല്ല ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യുന്നത്.’- സാനിയ കുറിച്ചു.

Related posts