ഇനിയൊരങ്കത്തിനു ബാല്യമില്ല ! ഒറ്റ തെരഞ്ഞെടുപ്പു കൊണ്ട് ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യമായി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സാറാ ജോസഫ് പറയുന്നതിങ്ങനെ…

തൃശ്ശൂര്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പു കൊണ്ടു തന്നെ ഇത് തന്റെ മേഖലയല്ലെന്ന് മനസ്സിലായതായും എഴുത്തുകാരി സാറ ജോസഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറ ജോസഫ്. ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്.

44638 വോട്ടാണ് സാറ ജോസഫിന് ലഭിച്ചത്. നിരവധി ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രചാരണസമയത്ത് കഴിഞ്ഞു. എന്നാല്‍ ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് സാറ ജോസഫ് പറയുന്നു. കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായത്. പിന്നീട് ചില നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സാറ ജോസഫ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വെക്കുകയും പാര്‍ട്ടിബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Related posts