പുറമേ പിണറായിയെ വാഴ്ത്തുന്നുണ്ടെങ്കിലും പിന്നില്‍ നിന്നു കുത്താന്‍ അണിയറനീക്കമോ ? സിപിഎമ്മില്‍ പിണറായിക്കെതിരേ രഹസ്യനീക്കമെന്നു സൂചന…

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുറമെ പുകഴ്ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പല പ്രമുഖരും പിണറായിക്കെതിരേ രഹസ്യനീക്കം നടത്തുന്നതായി സൂചന. ഒരു കാലത്ത് അച്യുതാനന്ദനെ പുകഴ്ത്തിയ പല ആളുകളും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പിണറായിയും. ഇപ്പോള്‍ പിണറായിയെയും കാത്തിരിക്കുന്നത് അതേ അവസ്ഥയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാള്‍ ബിജെപിക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. തങ്ങള്‍ക്കൊപ്പം നിന്നവര്‍ കൂടി അകന്നതായി സിപിഎം കരുതുന്നു. ബിജെപിയ്ക്കാണ് ഇതു നേട്ടമായതെന്നും അവര്‍ കരുതുന്നു. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മകനും കോട്ടയം എസ്പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷന്‍ കനകബിന്ദു ഏല്‍പ്പിച്ചിരുന്നത്. ഡിസംബര്‍ 24ന് ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാര്‍പ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീര്‍വാദമുണ്ടായിരുന്നു.

എന്നാല്‍ കോടിയേരി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കടകംപള്ളി സുരേന്ദ്രനും പത്മകുമാറും അടക്കമുള്ളവരില്‍ നിന്നും മറച്ചു വച്ചു. എന്നാല്‍ ശങ്കര്‍ദാസിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന. വനിതാമതിലിന് പിറ്റേന്ന് ഇത്തരമൊരു കടുംകൈ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ് കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്. വി.എസ്. അച്യുതാനന്ദന്റെ ശാപം പിണറായിക്ക് ഏറ്റതാണെന്നും പറയുന്നവരുണ്ട്.

വനിതാ മതിലിന്റെ പിറ്റേന്ന് തന്നെ യുവതികളെ മലകയറ്റണമെന്ന തീരുമാനം പിണറായി നേരിട്ട് എടുത്തതാണ്. ഇതിന് തയ്യാറുള്ളവരെ അന്വേഷിക്കുകയായിരുന്നു പിണറായി. കനകദുര്‍ഗയും ബിന്ദുവും അവിചാരിതമായി ഇവരുടെ കൈയില്‍ വീണു. ഹരിശങ്കറാണ് ഇവരെ ഉപയോഗിക്കാമെന്ന സന്ദേശം പിണറായിക്ക് നേരിട്ട് കൈമാറിയത്. അന്നേരം ലോകനാഥ് ബഹ്‌റ പോലും വിവരം അറിഞ്ഞിരുന്നില്ല. എന്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കോടിയേരി. യുവതി പ്രവേശത്തോടെ എന്‍ എസ് എസുമായുള്ള സമവായത്തിന്റെ അവസാന സാധ്യതയും അടഞ്ഞതായി കോടിയേരി കരുതുന്നു.

എല്ലാം ഇല്ലാതാക്കിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. പിണറായി ഇല്ലാതായാല്‍ മാത്രമേ കോടിയേരിക്ക് മേല്‍ഗതിയുള്ളു. ഇത്തവണത്തെ കാലാവധി കൊണ്ട് പിണറായിയെ അവസാനിപ്പിക്കണമെന്ന ചിന്തയാണ് കോടിയേരിയെ നയിക്കുന്നതെന്നും സംസാരമുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ഇതു പോലെ കോടിയേരി ധിക്കരിച്ചിട്ടുണ്ട്. അന്ന് അച്യുതാനന്ദനുമായുള്ള കോടിയേരിയുടെ ബന്ധം പിണറായിയെ ചൊടിപ്പിച്ചിരുന്നു. ലക്ഷകണക്കിന് വിശ്വാസികളുടെ നെഞ്ചകം കീറി കൊണ്ടാണ് ആക്ടിവിസ്റ്റുകളായ രണ്ട് പേര്‍ ശബരിമലയിലെത്തിയത്. ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കില്ലെന്ന് ഏറ്റു പറഞ്ഞിരുന്നതാണ് കേരളത്തിലെ മന്ത്രിമാരും മുഖ്യമന്ത്രിയും. എന്നാല്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം ഒന്നു കൊണ്ടു മാത്രമാണ് ഇത്തരമൊരു നീക്കം രഹസ്യമായി നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്.

Related posts