കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ഡിജിപിക്ക് യുവതിയുടെ പരാതി.ഇതേതുടർന്ന് അന്വേഷണം ഊർജിതമാക്കാൻ ഡിജിപി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് അന്വേഷണത്തിന് ജില്ലയിൽ നിന്നുള്ള ഉന്നത വനിതാ ഉദ്യോഗസ്ഥയെ നിയോഗിക്കാനും അന്വേഷണത്തിൽ വീഴ്ച പാടില്ലെന്ന കർശന നിർദ്ദേശവും ഡിജിപി നൽകി.
നിലവിൽ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തി മൊഴിയെടുത്തിരുന്നു. കൂടാതെ യുവതിയുടെ വൈദ്യ പരിശോധനയും നടത്തി.
കേസിൽ പ്രതിയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിന്റെ സ്വാധീനത്തിന് പോലീസ് വഴങ്ങിയെന്നും കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയാറായില്ലെന്നും യുവതി ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലിന് പുലർച്ചെ കായംകുളത്തു വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ സബാദ് യുവതിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
