ഇത് അഭിമന്യുവിന്റെ പെങ്ങളാണ്, അവളുടെ കല്ല്യാണമാണ്, എല്ലാവരും വരണം! മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പെങ്ങളുടെ വിവാഹത്തിനായി മലയാളികള്‍ ഏവരെയും ക്ഷണിച്ച് മാതാപിതാക്കള്‍

ഏതൊരു സഹോദരന്റെയും ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവുമാണ് പെങ്ങളുടെ വിവാഹം. എന്നാല്‍ മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന് തന്റെ ആ വലിയ സ്വപ്‌നം നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല.

പെങ്ങളുടെ വിവാഹമെന്ന അഭിമന്യുവിന്റെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അളിയനായി ഓടി നടക്കാന്‍ അഭിമന്യുവില്ല. ‘പെങ്ങടെ കല്യാണം വരുന്നുണ്ട്, എല്ലാവരെയും വട്ടവടയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു’ അവന്റെ ആഗ്രഹം. ഇവള്‍ അഭിമന്യുവിന്റെ പെങ്ങള്‍, എല്ലാവരും വരണം’. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ പെങ്ങള്‍ കൗസല്യയുടെ കല്യാണത്തിന് കേരളത്തെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് മകന്റെ വാക്കുപാലിക്കുകയാണ് അഭിമന്യുവിന്റെ മാതാപിതാക്കള്‍.

നവംബര്‍ 11 ഞായറാഴ്ച രാവിലെ 10.30-ന് കൊട്ടാക്കമ്പൂരിന് സമീപമുള്ള റിസോര്‍ട്ടില്‍വെച്ചാണ് കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം. അഭിമന്യുവിന്റെ പിതാവ് മനോഹരന്റെ ബന്ധുവാണ് ഡ്രൈവറായ വരന്‍ മധുസൂദന്‍. നവംബര്‍ അഞ്ചിന് കൊട്ടക്കമ്പൂരിലെ വീട്ടില്‍വച്ചാണ് വധുവിന്റെ തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കുന്നത്.

കല്യാണത്തിന് കേരളം മുഴുവന്‍ വിളിക്കണമെന്നാണ് ആഗ്രഹമെന്ന് മനോഹരനും അമ്മ ഭൂപതിയും പറഞ്ഞു. മഹാരാജാസ് കോളജില്‍ പഠിച്ചിരുന്ന അഭിമന്യുവിനോട് തങ്ങളെ വട്ടവടയ്ക്ക് കൊണ്ടുപോകണമെന്ന് സഹപാഠികള്‍ ആവശ്യപ്പെടുമായിരുന്നു. അപ്പോഴൊക്കെ നിറഞ്ഞ ചിരിയോടെ അഭിമന്യു പറയും, ‘പെങ്ങടെ കല്യാണം വരുന്നുണ്ട്. എല്ലാവരെയും കൊണ്ടുപോകും.’

”അവന്റെ വാക്കുപാലിക്കാന്‍ ഞങ്ങള്‍ എല്ലാവരെയും വിളിക്കും. കോളജിലെ അധ്യാപകരെയും കൂട്ടുകാരെയും എല്ലാം. അവന്റെ മരണശേഷം ഞങ്ങളുടെ വീട്ടിലെത്തി സന്ദര്‍ശക ബുക്കില്‍ പേരെഴുതിയിരിക്കുന്ന എല്ലാവരെയും ഫോണില്‍ വിളിക്കും. ” -അച്ഛനുമമ്മയും കണ്ണീരോടെ പറഞ്ഞു. എട്ടുബുക്കുകളിലായി 2000-ത്തോളം ആളുകള്‍ ഇത്തരത്തിലുണ്ട്.

ജൂലായ് രണ്ടിന് വെളുപ്പിനാണ് മഹാരാജാസ് കോളജില്‍വെച്ച് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ്എഫ്ഐ. നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റുമരിച്ചത്. ഓഗസ്റ്റില്‍ നടക്കേണ്ട ഈ കല്യാണം അഭിമന്യുവിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Related posts