ലഹോർ: സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതിന് പാക് താരം ഷഹീൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ലാഹോര്‍ ക്വാലന്‍ഡേഴ്സ് ക്യാപ്റ്റന്‍ കൂടിയായ ഷഹീന് അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി പിഴയായി ഈടാക്കുന്നത്.
ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ കയറ്റുകയും അവരുമായി താരം സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ക്വാലൻഡർസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. സിംബാബ്വെ താരം സിക്കന്ദര്‍ റാസയുടെ മുറിയിലേക്ക് നാല് പേരേയും കൂട്ടി ഷഹീന് ഷാ അഫ്രീദി എത്തിയിരുന്നു. അതിഥികളെ ഹോട്ടല്‍ മുറിയിലേക്ക് കടത്തരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി.
പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം താരങ്ങള്‍ സമയം ചെലവഴിച്ചതായാണ് വിവരം. അച്ചടക്കവും ഉത്തരവാദിത്വവും കാക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപ പിഴയായി ഇടാക്കാന്‍ ടീം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയേയും ധരിപ്പിച്ചിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടെടുത്ത ഹോട്ടല്‍ അധികൃതരേയും ടീം അഭിനന്ദിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ താരങ്ങളെല്ലാം ബാധ്യസ്ഥരാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ടീം വ്യക്തമാക്കി.
