വാഗമണ്‍ സിമി ക്യാമ്പ്: നാലു മലയാളികൾ ഉൾപ്പെടെ പതിനെട്ടുപേർ കുറ്റക്കാരെന്ന് എൻഐഎ പ്രത്യേക കോടതി

കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകർ വാഗമണിൽ ക്യാന്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 18 പേർ കുറ്റക്കാരെന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കണ്ടെത്തി. പതിനേഴുപേരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

കുറ്റക്കാരാണെന്നു കണ്ടെത്തിയവരിൽ നാലു പേർ മലയാളികളാണ്. ആയുധപരിശീലനം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്‍റെ സുരക്ഷയും അഖണ്ഡതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റകൃത്യമാണ് ക്യാമ്പ് നടത്തിയതിലൂടെ ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

2007 ഡിസംബറില്‍ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.

Related posts