കട്ടന്‍ കാപ്പി കണ്ട് മദ്യമെന്ന് തെറ്റിദ്ധരിച്ച് തടഞ്ഞുനിര്‍ത്തി! പാതിരാത്രി മലയാളി ഗായികയ്ക്കും സംഘത്തിനും നേരെ ആക്രമണം! ഗാനമേളയ്ക്കുശേഷം സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ച് ഗായിക ഫേസ്ബുക്ക് ലൈവില്‍

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കോട്ടയം ഉമയനല്ലൂരില്‍ ഗായികയെ തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നതായുള്ള വാര്‍ത്ത പുറത്തു വന്നത് ഏവരേയും അമ്പരിപ്പിച്ച സംഭവമാണ്. ഗാനമേളയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. രാത്രി വൈകി ഗായിക ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശക്തികുളങ്ങരയില്‍ പ്രോഗ്രാം കഴിഞ്ഞു വന്ന ഗായികയ്ക്കും സംഘത്തിനും നേരെയാണ് യുവാവ് പരാക്രമം കാണിച്ചത്. പ്രോഗ്രാം കഴിഞ്ഞ ക്ഷീണത്തില്‍ എല്ലാവരും ചേര്‍ന്ന് ചായ കുടിക്കാന്‍ ഒരു ചായക്കടയ്ക്ക് സമീപം ഇറങ്ങിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

കട്ടന്‍ ചായ കുടിച്ചു കഴിഞ്ഞ ഗായികയും സംഘവും വാഹനത്തിനുള്ളില്‍ കയറുന്നതിനിടെ യുവാവ് എത്തി നിങ്ങളെല്ലാം മദ്യപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വണ്ടി ഓടിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് വണ്ടിയുടെ ചാവി പിടിച്ചുവാങ്ങി എല്ലാവരെയും വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി. പ്രശ്‌നം വഷളായപ്പോള്‍ പോലീസ് ആണോ എന്ന് ഗായിക ഇയാളോട് ചോദിച്ചു. ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാം എന്നും പറഞ്ഞു വണ്ടിയില്‍ നിന്ന് ഇറങ്ങെടാ എന്ന് ബഹളമുണ്ടാക്കി. നിങ്ങള്‍ മദ്യപിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വീണ്ടും ബഹളമുണ്ടാക്കി. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഒടുവില്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ യുവാവിന്റെ കാര്യത്തില്‍ തീരുമാനമായി . ഒടുവില്‍ ഗായിക പോലീസിനെ വിളിച്ചതോടെ അക്രമാസക്തനായ യുവാവ് ഗായികയുടെ വണ്ടിയുടെ കീ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഒടുവില്‍ പോലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും യുവാവിനെതിരെ നിയമ നടപടിക്ക് തയാറെടുക്കുകയാണ് ഗായിക.

Related posts