17 ദിവസത്തെ ഇടവേളയില്‍ സഹോദരിമാരെ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! വിരല്‍ ചൂണ്ടുന്നത് സ്ത്രീധന പീഡനത്തിലേക്ക്…

രാജ്യത്തെ ആകെ വ്യാപിച്ചിരിക്കുന്ന കൊറോണയേക്കാള്‍ വലിയ വൈറസാണ് സ്ത്രീധനം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്.

മൈസൂരുവില്‍ സഹോദരിമാരെ 17 ദിവസത്തെ ഇടവേളയില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നിലെ വില്ലനും സ്ത്രീധനമാണെന്ന് നിഗമനം.

സ്ത്രീധനത്തിനായുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കള്‍ മരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുര്‍ താലൂക്കിലാണ് സംഭവം.

കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. യഥാക്രമം ജൂണ്‍ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം.

നാലു പെണ്‍മക്കളാണ് ഉദയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

ഹാസന്‍ വനിതാ ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ജേണലിസം വിദ്യാര്‍ഥിനിയാണ് സൗന്ദര്യ. വിവാഹത്തിന് സൗന്ദര്യക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

കഗിഗ്ഗെരി നിവാസി ഉമേഷാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. തുമകുരു നഗരത്തിലെ സരസ്വതിപുരം നിവാസിയായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നാഗരാജുവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്.

സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഉദയ് ആരോപിച്ചു. സൗന്ദര്യയുടെയും ഭര്‍ത്താവിന്റെയും ജാതി വ്യത്യസ്തമായതിനാല്‍ മകളെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ഉദയ് ആരോപിക്കുന്നു.

സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്തൃവീട്ടുകാര്‍ ഐശ്വര്യയെയും സൗന്ദര്യയെയും പീഡിപ്പിച്ചിരുന്നെന്ന് ആരോപിച്ച് ഉദയ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment