അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്. ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ ഒരു മാറ്റമുണ്ട്. അകീൽ ഹൊസൈനു പകരം റോസ്റ്റൺ ചേസ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ബ്രണ്ടൻ കിംഗ്, ഷായ് ഹോപ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫാനെ റുഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷമാർ ജോസഫ്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
അതേസമയം, സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്കും ഈ മത്സരം നിർണായകമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.
ഇന്ത്യ ഇനിയുള്ള സിംബാബ്വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ മത്സരങ്ങൾ ജയിച്ചാൽ സമ്മർദങ്ങളേതുമില്ലാതെ സെമി ഫൈനൽ കളിക്കാം. ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാൽ, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമി ഉറപ്പിക്കാം.
എന്നാൽ വിൻഡീസിനോട് ദക്ഷിണാഫ്രിക്ക തോറ്റാൽ, വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നാലു പോയിന്റാകും. അപ്പോൾ നെറ്റ് റൺറേറ്റ് അനുസരിച്ചാകും ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക.
