കൂത്തുപറമ്പ്: കതിരൂരിനടുത്ത് ആറാം മൈൽ കുന്നിന് മീത്തലിൽ കടവരാന്തയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു.
വേറ്റുമ്മലിലെ നുഫൈസി (23) നാണ് പരിക്കേറ്റത്.ഇയാളുടെ ഒരു കൈയുടെ മൂന്ന് വിരലുകൾ അറ്റുപോയിട്ടുണ്ട്. മറ്റേ കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇയാളെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കടവരാന്തയിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമെന്നാണ് പോലീസിന്റെ നിഗമനം.
കടയിൽ നിന്നും പടക്കം വാങ്ങിക്കൊണ്ടു വന്ന ശേഷം അതിൽ നിന്നും ഒന്ന് എടുത്ത് പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കൈയിൽ നിന്നും പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.റോഡരികിലെ കടവരാന്തയിൽ വച്ചാണ് സംഭവമുണ്ടായത്.
സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആദ്യം കൂത്തുപറമ്പിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കണ്ണൂരിലെ ആശുപത്രി യിലേക്ക് മാറ്റുകയുമായിരുന്നു.
ഉഗ്രശബ്ദത്തിലാണ് സ്ഫോടനമുണ്ടായതെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. ഇവിടെ നിന്നും പൊട്ടാത്ത പടക്കങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കിഴക്കേ കതിരൂർ സ്വദേശിയായ നുഫൈസ് കുറച്ച് കാലമായി വേറ്റുമ്മലിൽ ആണ് താമസം.
തലശേരി എസിപി വിഷ്ണു പ്രദീപ്, കതിരൂർ എസ്ഐ കെ.വി.ഉമേഷ്, എസ്ഐ അനുലാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലം സന്ദർശിച്ചു.
ഫോറൻസിക് സംഘവും ഇന്ന് പരിശോധനയ്ക്കായി എത്തും.കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.