ബാഴ്‌സ വീണു

barza-lബില്‍ബാവോ: കോപ്പ ഡെല്‍ റെയില്‍ രണ്ടു വര്‍ഷക്കാലമായി തുടരുന്ന ബാഴ്‌സലോണയുടെ വാഴ്ചയ്ക്ക് അത്‌ലറ്റിക്കോ ബില്‍ബാവോ അവസാനം കുറിച്ചു. ഒമ്പതു പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടത്തിലൂടെ ബില്‍ബാവോ ബാഴ്‌സയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വമ്പന്മാരായ ബാഴ്‌സയ്‌ക്കെതിരേ ആദ്യപകുതിയിലായിരുന്നു അത്‌ലറ്റിക്കോയുടെ രണ്ടു ഗോളും. അറിറ്റസ് അഡൂരിസ് ഒരു ഗോള്‍ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത് അത്‌ലറ്റിക്കോയും മിന്നും താരമായപ്പോള്‍ രണ്ടാം പകുതിയില്‍ ലയണല്‍ മെസിയുടെ വകയായിരുന്നു ബാഴ്‌സയുടെ ആശ്വാസ ഗോള്‍. പത്തു വര്‍ഷത്തിനിടെ! ബാഴ്‌സയ്‌ക്കെതിരേ കളിച്ച 32 മത്സരങ്ങളില്‍ അതല്റ്റിക്കോയുടെ മൂന്നാം ജയം മാത്രമാണിത്.

ആദ്യപാദത്തിലെ പരാജയം പക്ഷേ ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു. ന്യൂകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ സമനില നേടിയാല്‍ പോലും അത്‌ലറ്റിക്കോയ്ക്കു ക്വാര്‍ട്ടറിലെത്താന്‍ സാധിക്കും. ബാഴ്‌സയെ ഞെട്ടിച്ചു 25ാം മിനിറ്റിലാണ് സുന്ദരമായ ഹെഡ്ഡറിലൂടെ അഡൂരിസിന്റെ ആദ്യഗോള്‍ പിറന്നത്. മൂന്നു മിനിറ്റുകള്‍ക്കു ശേഷം അഡൂരിസിന്റെ പാസില്‍ നിന്നും ഇനാകി വില്യംസും വല ചലിപ്പിച്ചതോടെ ബാഴ്‌സ പകച്ചു. രണ്ടാം പകുതിയില്‍ 52ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചു മെസി ബാഴ്‌സയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നെങ്കിലും സമനില ഗോള്‍ നേടാന്‍ കറ്റാലന്‍ ക്ലബ്ബിനു കഴിഞ്ഞില്ല.

74ാം മിനിറ്റില്‍ റൗള്‍ ഗാര്‍സിയയും 80ാം മിനിറ്റില്‍ ആന്‍ഡര്‍ ഇറ്റുറാപ്‌സയും ചുവപ്പു കാര്‍ഡ് നേടി പുറത്തായതോടെ അവസാന നിമിഷങ്ങള്‍ നാടകീയമായെങ്കിലും ഒരു ഗോള്‍ ലീഡില്‍ അത്‌ലറ്റിക്കോ പിടിച്ചുനിന്നു. മറ്റു മത്സരങ്ങളില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് സെവിയ്യയെ എതിരില്ലാത്ത മൂന്നു ഗോളിനും അത്റ്റലറ്റിക്കോ മാഡ്രിഡ് ലാസ് പാല്‍മസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു.

Related posts