മലയാളത്തിനു നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധാകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു. ചെന്നെയിലെ വീട്ടില്‍ രാവിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണാണ് അന്ത്യം. 1968മുതല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിറ്റാറിസ്റ്റായിട്ടാണ് എസ്പിവിയുടെ സിനിമാ തുടക്കം. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, ധ്രുവം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു.
പൈതൃകം, ജനം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനത്തിന് 1993ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
വെങ്കിടേഷിന്റെ പിതാവ് പഴനി അറിയപ്പെടുന്ന മാൻഡലിൻ വിദഗ്ധനായിരുന്നു. മാൻഡലിൻ, ഗിറ്റാർ, ബാഞ്ചോ വായിച്ചിരുന്നു വെങ്കിടേഷിന്റെയും തുടക്കം. മറ്റു പല സംഗീത സംവിധായകർക്കും വേണ്ടി ഓർക്കസ്ട്രേഷൻ നിർവഹിക്കുകയും ചെയ്തിരുന്നു. ഹിന്ദി, ബംഗാളി സിനിമകൾക്കും വെങ്കിടേഷിന്റെ സംഗീതം കേൾക്കാനുള്ള ഭാഗ്യമുണ്ടായി.
