ഭയപ്പെട്ടാണ് പതിനാല് വര്‍ഷം ജീവിച്ചത്! കടക്കാരെ പേടിച്ച് ഒളിച്ച് നടക്കുകയും മൈതാനത്തിരുന്ന് പൊട്ടിക്കരയുകയുമൊക്കെ ചെയ്തിട്ടുണ്ട്; കഴിഞ്ഞകാലത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. എംടി തിരക്കഥയെഴുതുന്ന രണ്ടാമൂഴത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരുടെയിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാന്‍ തനിക്ക് കരുത്ത് ലഭിച്ചത് ഭൂതകാലങ്ങളില്‍ നിന്നാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അവയെന്തൊക്കെയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

ഭയപ്പെട്ടാണ് ഒരു പതിനാല് കൊല്ലം ജീവിച്ചത്. ഞാന്‍ കാരണം ദുഖിക്കുന്ന എന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്തായിരുന്നു അത്. എന്നെ വിശ്വസിച്ച് വിവാഹം കഴിച്ച എന്റെ ഭാര്യ, ഞങ്ങളുടെ ചെറിയ കുഞ്ഞ്, ആരുടെയും മുന്‍പില്‍ തലകുനിക്കാതെ ജീവിച്ച അച്ഛന്റെയും അമ്മയുടെയും അവസ്ഥ എല്ലാം ഓര്‍ത്ത് ഭയമായിരുന്നു. കടബാധ്യതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ വീണ്ടും കടംവാങ്ങി.

കടക്കാരെ പേടിച്ച് എന്റെ വീടിന് പുറകിലുള്ള വീട്ടില്‍ ബൈക്ക് വച്ച് മതിലുചാടി അടുക്കള വാതിലിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്. മാസങ്ങളോളം. കടക്കാര്‍ വീട്ടില്‍ വരുമായിരുന്നു. ഭയം ഒരു ഘട്ടത്തില്‍ ധൈര്യമായി മാറി. ജീവിതത്തില്‍ വാശി തോന്നി. എനിക്ക് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പലതും തെളിയിക്കണമായിരുന്നു എന്നോടും. എത്രയോ രാത്രികളില്‍ ഞാന്‍ പാലക്കാട് കോട്ടമൈതാനത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ഒരുപാട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ആത്മവിശ്വാസം ലഭിക്കാന്‍ ആരെയും ആശ്രയിച്ചിട്ട് കാര്യമില്ല. അങ്ങനെയാണ് ആത്മീയതയിലേക്ക് കടക്കുന്നത്. കോളജില്‍ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസവും എസ്.എഫ്.ഐയും എന്റെ തലയ്ക്കു പിടിച്ചിരുന്നു. പക്ഷേ ഞാന്‍ ദൈവ നിഷേധി ആയിരുന്നില്ല. ആത്മീയതയാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ എന്നെ സഹായിച്ചത്.

ദൈവം തന്നെ ധൈര്യമാണ് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഒരു ഉത്സവപിരിവിന് പോയപ്പോഴാണ് ഞാന്‍ കല്യാണ്‍ സാമിയെ ആദ്യമായി കാണുന്നത്. അത് എന്റെ ജീവിതം മാറ്റിമറിച്ചു. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞുനിര്‍ത്തുന്നു

 

Related posts